ശ്രീനാഥ് ഭാസി ഇരയാണ്, ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് പറയുന്നവര്‍ സ്വയം തിരുത്തണം, അയാളെ ടാര്‍ഗറ്റ് ചെയ്യുകയാണ്: വിജയകുമാര്‍ പ്രഭാകരന്‍

ശ്രീനാഥ് ഭാസിക്കെതിരെയുള്ള വിലക്കിനെതിരെ പ്രതികരിച്ച് നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് വിജയകുമാര്‍ പ്രഭാകര്‍ നടനെ പിന്തുണച്ച് രംഗത്തെത്തിയത്. ശ്രീനാഥ് ഭാസിക്കൊപ്പം താന്‍ സിനിമ ചെയ്യുമെന്നും വിജയകുമാര്‍ അറിയിച്ചു.

താന്‍ ഭാസിയെ വച്ച് ഈ വര്‍ഷം പടം ഇറക്കും. ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്തരത്തില്‍ പറയുന്നവര്‍ സ്വയം തിരുത്തണം. ഭാസിയെ പോലെയുള്ള ഒരു കഴിവുള്ള നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല. ആറ്റിറ്റിയൂഡ് നോക്കി ഒരിക്കലും ആളുകളെ മാറ്റി നിര്‍ത്തരുത്.

ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. ഭാസിയെ കുറിച്ച് പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടോ എന്ന കാര്യം പറയുന്ന സംഘടനകളാണ് വ്യക്തമാക്കേണ്ടത്. പക്ഷെ തല്‍ക്കാലം ഷൂട്ടിംഗ് നിര്‍ത്തി. അതില്‍ എട്ടുലക്ഷം രൂപ നഷ്ടമാണ്.

എന്നാല്‍ ഇപ്പോള്‍ പരാതിയൊന്നും ഇല്ല. ഭാസിയെ വച്ച് ഷൂട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടായാല്‍ പകരം നടനെ ആലോചിക്കും. ഇപ്പോള്‍ ഭാസി ഈ പടത്തില്‍ അഭിനയിക്കണമെന്നും, ഭാസിക്ക് ഈ പടത്തില്‍ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. മെയ് 5 വരെ ഭാസി ഫ്രീ അയതിനാലാണ് ഷൂട്ട് വച്ചത്.

എന്നാല്‍ ചിലര്‍ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മാറ്റിവച്ചതാണ്. ഭാസി മറ്റൊരു ഡേറ്റ് തരും എന്നാണ് കരുതുന്നത്. ഒരു നടനെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. ഭാസി തന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്താലോ. ഭാസി ഇരയാണ്. സൊസൈറ്റി ഒരാളെ മനപ്പൂര്‍വ്വം കൂതറയാക്കരുത് എന്നാണ് വിജയകുമാര്‍ പറയുന്നത്.