ആംബര്‍ ഉപദ്രവിച്ചു, വിരലിലെ ചോര കൊണ്ട് അവളുടെ പീഡനങ്ങള്‍ ഞാന്‍ എഴുതിവെച്ചിട്ടുണ്ട്, ജോണിഡെപ്പിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന് കോടതി

തനിക്ക് മുന്‍ ഭാര്യ ആംബര്‍ ഹേഡില്‍ നിന്നുണ്ടായ ദുരനുഭവം കോടതിയില്‍ പങ്കുവെച്ച് ജോണി ഡെപ്പ്. ആംബര്‍ ഹേഡിനെതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ വിചാരണ തുടരുന്നതിനിടെയാണ് നടന്റെ തുറന്നു പറച്ചില്‍. സംസാരിക്കുന്നതിനിടെയില്‍ ഡെപ്പ് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത് കോടതിമുറിയില്‍ ചിരി ഉണര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ വച്ചായിരുന്നു വിചാരണ.

ഭാര്യ ആംബര്‍ ഹേഡ് വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടിയെന്നും വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതിയിട്ടുണ്ടെന്നുമാണ് ജോണി ഡെപ്പ് പറയുന്നത്. താങ്കള്‍ എപ്പോഴെങ്കിലും വിസ്‌കി കഴിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് എല്ലായ്പ്പോഴും ഹാപ്പി അവര്‍ എന്നായിരുന്നു ഡെപ്പിന്റെ മറുപടി. ജാക് സ്പാരോ ആയി അഭിനയിച്ച സിനിമകളൊന്നും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും എന്നിരുന്നാലും ആ സിനിമ വളരെ നന്നായി ചെയ്തിട്ടുണ്ടെന്നും ഡെപ്പ് പറയുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.