അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല മലയാളിയായ എനിക്കുണ്ട്..; വീണ്ടും വിമർശനങ്ങളുമായി ജയമോഹൻ

മഞ്ഞുമ്മൽ ബോയസിനെതിരെ വിമർശനം കടുപ്പിച്ച് വീണ്ടും ജയമോഹൻ. മദ്യപാനത്തെ മാത്രമല്ല താൻ ചൂണ്ടിക്കാട്ടിയതെന്നും ഒരു വലിയ പാരിസ്ഥിതിക വിഷയമാണ് താൻ ചൂണ്ടിക്കാട്ടിയതെന്നുമാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറയുന്നത്.

ഇത്തരമൊരു വിമർശനം വരുമ്പോൾ അതിനെ വംശീയത കൊണ്ടോ, ഭാഷാ ഭ്രാന്ത് കൊണ്ടോ ന്യായപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും കുടിയെയും വ്യഭിചാരത്തെയും നോര്‍മലൈസ് ചെയ്യുന്ന ഒരു തരികിട പടം എടുത്തിട്ട് അതിന്റെ അവസാനം ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് കൊണ്ടുവന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയോ കലപരമായി മൂല്യമുള്ള സിനിമയോ ആകില്ലെന്നും ജയമോഹൻ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സിലെ പിള്ളേരെ ഇന്ത്യ മുഴുവൻ ആഘോഷിക്കുമ്പോൾ എന്താണ് മലയാളികൾ ഉദ്ദേശിക്കുന്നതെന്നും ആ പയ്യന്മാർ മലയാളികൾ അല്ലെന്നും മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ തനിക്കുണ്ടെന്നുമാണ് ജയമോഹൻ പറയുന്നത്.

“ഇങ്ങനെയൊരു വിമര്‍ശനം വരുമ്പോള്‍ അതിനെ വംശീയത കൊണ്ടോ ഭാഷാ ഭ്രാന്തുകൊണ്ടോ ന്യായപ്പെടുത്തുന്നതാണ് പലരും ചെയ്യുന്നത്. അത് പൊതുജനതയുടെ ഒരു രീതിയാണ്. ഒരു എഴുത്തുകാരനായ ഞാന്‍ പൊതുജനതയോട് സംസാരിക്കുന്നവനല്ല. അവരോട് എനിക്ക് ഒന്നും പറയാനില്ല. കുറച്ചെങ്കിലും ചിന്തിക്കുകയും കുറച്ചെങ്കിലും വായിക്കുകയും ചെയ്യുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷത്തോട് മാത്രം സംസാരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അവര്‍ക്ക് മനസ്സിലാകും.

കുടിയെയും വ്യഭിചാരത്തെയും നോര്‍മലൈസ് ചെയ്യുന്ന ഒരു തരികിട പടം എടുത്തിട്ട് അതിന്റെ അവസാനം ഒരു പൊളിറ്റിക്കല്‍ കറക്ടനെസ് കൊണ്ടുവന്നാല്‍ അതൊരു രാഷ്ട്രീയ സിനിമയോ കലപരമായി മൂല്യമുള്ള സിനിമയോ ആകില്ല.

മഞ്ഞുമ്മല്‍ ബോയ്‌സ് നോക്കുക. ആ പയ്യന്‍മാര്‍ക്ക് മദ്യമൊഴിച്ച് യാതൊരു തരത്തിലുമുള്ള താല്‍പര്യങ്ങളുമില്ല. കലയില്ല, രാഷ്ട്രീയമില്ല. ആ പയ്യന്‍മാരെ നായകന്‍മാരായി ഇന്ത്യ മുഴുവന്‍ കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്. ഇതാണ് കേരളത്തിലെ ചെറുപ്പക്കാര്‍ എന്നല്ലേ പറയുന്നത്. അവര്‍ മലയാളികളല്ല, മലയാളത്തിലെ പെറുക്കികളാണെന്ന് പറയേണ്ട ചുമതല ഒരു മലയാളിയായ എനിക്കുണ്ട്. അതുതന്നെയാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.” എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞത്.

അതേസമയം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി. ആർ ജയമോഹനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തെ കുറിച്ചുണ്ടായ ഏറ്റവും വലിയ നുണയായിരുന്നു ‘കേരള സ്റ്റോറീസ്’ എന്ന ചിത്രമെന്നും അതിന്റെ തുടർച്ചയാണ് ജയമോഹന്റെ കുറിപ്പെന്നും, നാളെ ജയമോഹൻ കേരള ഗവർണ്ണർ ആയാൽ മലയാളികൾ അത്ഭുതപ്പെടില്ലെന്നും ഉണ്ണി. ആർ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ യുവാക്കൾ മദ്യപാനികളും തെമ്മാടികളുമാണ് എന്ന് വരുത്തിതീർക്കേണ്ടത്, വരേണ്യതയെ മുറുകെ പിടിക്കുന്ന ജയമോഹന് ആവശ്യമാണ് എന്നാണ് ഉണ്ണി ആർ പറയുന്നത്.

കൂടാതെ ഒഴിവുദിവസത്തെ കളി എന്ന ഉണ്ണി. ആർ തിരക്കഥയെഴുതിയ ചിത്രത്തോടുള്ള ജയമോഹന്റെ അസഹിണുതയെയും ഉണ്ണി ആർ വിമർശിക്കുന്നുണ്ട്, ചിത്രത്തിൽ പറയുന്ന ജാതീയത താങ്കളുടെ സവർണ്ണ ബോധം കൊണ്ട് കാണാൻ കഴിയില്ലെന്നാണ് ഉണ്ണി. ആർ ഉന്നയിക്കുന്ന പ്രധാന വിമർശനം.

Read more

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണെന്നുള്ള പ്യൂരിറ്റൻ വാദം ബ്രാഹ്മണിക്കൽ ആണ്. മലയാളികൾക്കിടയിൽ ചെത്ത് തൊഴിലായി സ്വീകരിച്ചവരുണ്ട്. മദ്യം സ്ത്രീപുരുഷ ഭേദമെന്യേ കഴിക്കുന്നവരുണ്ട്. ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവർ ഇതിനെ അറപ്പോടെ കാണുന്നു. ബഹിഷ്കൃതരായവരുടെ പ്രാകൃത ആനന്ദമായിട്ടാണ് അവരിതിനെ കാണുന്നത്. ഈ ബ്രാഹ്‌മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിൻ്റെ പിൻബലമാവുന്നത്. എന്നാണ് ഉണ്ണി. ആർ പറഞ്ഞത്.