ആരെയെങ്കിലും കൊന്ന് എവിടെയെങ്കിലും കുഴിച്ചിട്ടാല്‍ ഉടന്‍ നമ്മുടെ തലയിലാകും: ജീത്തു ജോസഫ്

‘ദൃശ്യം’ മോഡല്‍ കൊല എന്ന പദം കൊണ്ടുവന്നത് മാധ്യമങ്ങളാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. എന്നാല്‍ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പും കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ദൃശ്യം മോഡല്‍ കൊലപാതകം എന്ന് പോലീസുകാരാണോ പറയുന്നത് മീഡിയ അല്ലെ? ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാല്‍ ഉടന്‍ പറയും ദൃശ്യം മോഡല്‍ കൊലപാതകമെന്ന്. ഇത് പണ്ടും ആളുകള്‍ ചെയ്തിരുന്നു. കൊന്നു കഴിഞ്ഞാല്‍ ഒന്നെങ്കില്‍ കുഴിച്ചിടണം അല്ലെങ്കില്‍ കത്തിക്കണം. അല്ലാതെ എന്ത് ചെയ്യാനാണ്’

‘ഇതൊക്കെയാണ് പ്രശ്‌നം. എവിടെയെങ്കിലും കുഴിച്ചിട്ടാല്‍ ഉടന്‍ നമ്മുടെ തലയിലാകും. പണ്ട് യവനിക എന്ന സിനിമയില്‍ ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നില്ലേ. എന്ന് ഇറങ്ങിയ സിനിമയാണത്. നോര്‍ത്തില്‍ ഒരു കൊലപാതകത്തിന് മുന്‍പ് പ്രതി ഹിന്ദി ദൃശ്യം കണ്ടതായി പൊലീസിനോട് പറഞ്ഞു. പിന്നെ മൊബൈല്‍ കളയുന്ന സംഭവവും ഉണ്ടായി.

അത്തരം ചില ഐഡിയ കിട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. സിനിമ ഇന്‍ഫ്‌ലുവന്‍സ് ചെയ്തില്ല എന്ന് ഞാന്‍ പറയുന്നില്ല. അല്ലാതെ എല്ലാം ദൃശ്യം മോഡല്‍ ഒന്നുമല്ല’, ജീത്തു ജോസഫ് പറഞ്ഞു.