കാരവാനില്‍ ഇരുന്ന് കരച്ചിലായിരുന്നു, എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നിന്ന അവസ്ഥയില്‍ വരെ എത്തി: ജയസൂര്യ

‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ആദ്യ സിനിമ മുതല്‍ ഇങ്ങോട്ട് ഏറെ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് ജയസൂര്യ. അതില്‍ ഒന്നാണ് ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടിയ വേഷമാണിതെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്.

ആ കഥാപാത്രം ചെയ്യാന്‍ കഴിയാതെ പാക്കപ്പ് പറയാന്‍ പോയതിനെ കുറിച്ചാണ് ജയസൂര്യ വീണ്ടും സംസാരിച്ചിരിക്കുന്നത്. നമ്മള്‍ നമ്മുടെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ മൊമന്റ് ആയിരുന്നു അത്. നമ്മളെ ഉടച്ചു കളയുക എന്നൊക്കെ പറയില്ലേ. അതായിരുന്നു ആ സിനിമ.

ജയസൂര്യക്ക് ഒന്നും ഒരു റോളുമില്ലെന്ന് പറയില്ലേ, അങ്ങനെ ഒന്ന്. നിന്റെ ശരീരം ഇങ്ങ് തന്നേക്ക് എന്ന് പറയുന്ന ഒരു അവസ്ഥ ആയിരുന്നു. പരകായപ്രവേശമോ എന്താണ് അതിന്റെ വാക്ക് എന്നൊന്നും അറിയില്ല. എന്തായാലും നമ്മുക്കൊന്നും അവിടെ ഒരു റോളുമില്ലെന്ന് മനസിലായി.

മൂന്ന് ദിവസം ആ കഥാപാത്രം ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. അങ്ങനെ ഒരു ക്യാരക്ടറിലേക്ക് എത്താനോ ഒന്നും പറ്റിയില്ല. കാരവനില്‍ ഇരുന്ന് കരച്ചിലായിരുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സിന് പോലും അവിടെ സ്ഥാനമില്ലാതായി. മൂന്ന് ദിവസം പെട്ട് പണ്ടാരമടങ്ങി പോയി.

പാക്കപ്പ് ചെയ്യാമെന്ന് തന്നെ വിചാരിച്ചതാണ്. തനിക്ക് കഴിയില്ലെന്ന് പറഞ്ഞ് കൈകൂപ്പി നില്‍ക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തി. പക്ഷെ എന്തോ ദൈവത്തിന്റെ വലിയ സഹായമുണ്ടായി. അത് അങ്ങനെ സംഭവിച്ചതാണ് എന്നാണ് ജയസൂര്യ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തില്‍ 2018ല്‍ ആണ് ഞാന്‍ മേരിക്കുട്ടി എന്ന സിനിമ എത്തിയത്. അതേസമയം, ‘കത്തനാര്‍’ എന്ന സിനിമയാണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രമാണ് നടന്റെതായി റിലീസിന് ഒരുങ്ങുന്നത്.