ബയോപിക്കുകൾ തിരഞ്ഞു പിടിച്ച് അഭിനയിക്കുന്നതല്ല, അതൊക്കെ എന്നെ തേടി വരുന്നതാണ്: ജയസൂര്യ

ജയസൂര്യ നായകനായി നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ “രാമസേതു”വും നടൻ സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയിൽ ശ്രദ്ധേയമായത്. ഇങ്ങനെ പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം ആണെന്ന് ജയസൂര്യ പറഞ്ഞു. ടൈംസ് ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. താൻ ബയോപ്പിക്കുകൾ തിരഞ്ഞു പിടിച്ചു അഭിനയിക്കുന്നതല്ല, അതൊക്കെ തന്നെ തേടി വരുന്നതാണ് എന്നും ജയസൂര്യ പറയുന്നത്.

“ഒരു സാങ്കല്പിക കഥാപാത്രത്തേക്കാൾ ബുദ്ധിമുട്ടാണ് യഥാർത്ഥ മനുഷ്യരെ സ്‌ക്രീനിൽ എത്തിക്കാൻ. ആടും സുധി വാത്മീകവും പോലുള്ള സിനിമകളിൽ കഥാപാത്രത്തിന്റെ ശരീരഭാഷയും ചലനങ്ങളും ഒക്കെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ജനങ്ങൾക്ക് ഇടയിൽ ജീവിക്കുന്ന ഒരാളെ സ്‌ക്രീനിൽ എത്തിക്കുന്നത് എളുപ്പമല്ല. അവരുടെ ജീവിതം പഠിക്കാൻ കൂടുതൽ സമയം എടുക്കണം. നമുക്ക് കൂട്ടി ചേർക്കലുകൾ നടത്താനാവില്ല. പക്ഷെ താൻ ഈ പ്രക്രിയ നന്നായി ആസ്വദിക്കുന്നു. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്നത് കൂടുതൽ ആവേശം നൽകുന്നു” എന്നും ജയസൂര്യ പറഞ്ഞു.

“ഇ. ശ്രീധരൻ ജീവിതത്തിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച ആളാണ്. ഇത്തരം മഹാന്മാരുടെ ജീവിതം കാണുന്നവർക്കും ഊർജം നൽകും. സത്യൻ ഒരു നടൻ എന്നതിൽ ഉപരി ഒരു അധ്യാപകനും പട്ടാളക്കാരനും പൊലീസുകാരനും ആണ്. ഇങ്ങനെ പല അടരുകൾ ഉള്ള ഒരു ജീവിതത്തെ അവതരിപ്പിക്കാൻ ആയതിലും സന്തോഷമുണ്ട്.”

നേരത്തെ ഫുടബോൾ താരം വി പി സത്യന്റെ ബയോപിക്കിലും ജയസൂര്യ ആയിരുന്നു നായകൻ. വി കെ പ്രകാശ് ആണ് രാമസേതു സംവിധാനം ചെയ്യുന്നത്. നവാഗതനായ രതീഷ് രഘുനന്ദൻ ആണ് സത്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത്. തൃശൂർ പൂരമാണ് ജയസൂര്യയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമ. അന്വേഷണം, പൂഴിക്കടക്കൻ എന്നീ സിനിമകളും ജയസൂര്യയുടേതായി ഒറുങ്ങുന്നുണ്ട്.