കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്, എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോൾ മനസിലാവും: ജഗദീഷ്

മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് ജഗദീഷ്. ഇപ്പോൾ കരിയറിൽ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് താരം. ഫാലിമി, നേര്, ഗരുഡൻ തുടങ്ങീ ചിത്രങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു താരം.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘എബ്രഹാം ഓസ്‍ലർ’ എന്ന ചിത്രത്തിലും ജഗദീഷ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഫോറൻസിക് സർജൻ ആയാണ് ജഗദീഷ് എത്തുന്നത് എന്ന സൂചനയാണ് നമുക്ക് കിട്ടുന്നത്.

ജഗദീഷിന്റെ ഭാര്യ രമയും ഒരു ഫോറൻസിക് സർജൻ ആയിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അവർ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഭാര്യ രമയെ കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് തന്റെ ഭാര്യ രമയാണെന്ന് ജഗദീഷ് പറയുന്നു. കൂടാതെ രമ പോയതിനുശേഷം ജീവിതത്തോടുള്ള ത്രില്ലൊക്കെ നഷ്ടപ്പെട്ടുവെന്നും ജഗദീഷ് പറയുന്നു.

“കൂടുതൽ എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്.

സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന്‌ വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.

ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്‌കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്.

അത് എന്താണെന്ന് മനസ്സിലാകണമെങ്കിൽ സിനിമ കാണണം. എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്.

ഭാഗ്യവശാൽ എന്റെ കുട്ടികൾ അത് പിന്തുടർന്ന് രമ തന്നപോലെയുള്ള പിന്തുണ എനിക്ക് നൽകുന്നുണ്ട്. എനിക്കിപ്പോൾ എന്റെ ജീവിതത്തോട് ഒരു ത്രില്ലുമില്ല. രമ പോയതിനുശേഷം എന്റെ ജീവിതത്തോടുള്ള ത്രില്ലൊക്കെ നഷ്ടപ്പെട്ടു. ആ ത്രില്ല് എനിക്ക് വീണ്ടും നേടിയെടുക്കാൻ പറ്റുന്നത് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ്.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞത്.