'നസീർ സാറിന്റെ കസേരയിൽ ഇരുന്ന് അന്ന് ലാലങ്കിൾ പറഞ്ഞത് സത്യമായി'; വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ കഥയോ? പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

ചിത്രത്തിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് കോടമ്പാക്കത്തിലെ സ്വാമീസ് ലോഡ്ജ്. എഴുപതുകളിൽ സിനിമമോഹവുമായി മദിരാശിയിലേക്ക് വണ്ടികയറുന്ന ഒരുപാട് യുവാക്കളുടെ കഥ സ്വാമീസ് ലോഡ്ജിന് പറയാനുണ്ട്. അതിൽ സൂപ്പർ താരങ്ങളായവർ നിരവധി. എന്നാൽ സിനിമയിൽ എവിടെയും എത്താതെ പോയവരും നിരവധിയാണ്. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയത്തിന് ശേഷം പ്രിയദർശനെ കാണാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസൻ.

“സ്വാമീസ് ലോഡ്‌ജിനെപ്പറ്റി കുട്ടിക്കാലം തൊട്ടേ പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയുടെ സെൻ്റർ പോയിൻ്റ് എന്ന് പറയുന്നത് കോടമ്പാക്കമായിരുന്നു ആ സമയത്ത്. ഇന്ന് തെലുങ്ക് ഇൻഡസ്ട്രിയിലുള്ള പല സീനിയേഴ്സ‌ിനും തമിഴ് അറിയാം. കാരണം അവരുടെയൊക്കെ തുടക്കകാലം ചെന്നൈയിലായിരുന്നു. അവരുടെയൊക്കെ കഥകൾ ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.

ഈ സിനിമയുടെ കഥ കഴിഞ്ഞ വർഷമാണ് കംപ്ലീറ്റാക്കിയത്. അതിന് ശേഷം പ്രിയദർശൻ സാറിനെ കാണിച്ചിരുന്നു. അദ്ദേഹം എന്തെങ്കിലും കറക്ഷൻ പറയുകയാണെങ്കിൽ നന്നാവും എന്ന ചിന്തയിലാണ് അങ്ങനെ ചെയ്തത്. സ്വാമീസ് ലോഡ്‌ജിനെപ്പറ്റി എഴുതിയതൊക്കെ കണ്ടപ്പോൾ പ്രിയനങ്കിളിന്റെയും
ലാലങ്കിളിന്റെയും കുറേ അനുഭവങ്ങൾ എന്നോട് പറഞ്ഞു.

അവർ സ്വാമീസ്‌ ലോഡ്‌ജിൽ കുറച്ചുകാലം ഉണ്ടായിരുന്നു. പ്രേം നസീർ സാറും, സത്യൻ മാഷുമൊക്കെ സ്വാമീസ് ലോഡ്‌ജിൽ ആദ്യകാലത്ത് താമസിച്ചവരായിരുന്നു. നസീർ സാർ ഇരുന്ന കസേര ഇപ്പോഴും അവിടെയുണ്ട്. അതിൽ ആരും ഇരിക്കാറില്ല. പക്ഷേ ലാലങ്കിൾ അതിൽ ഇരുന്നിട്ട് പറഞ്ഞു, ഇനി ഈ കസേരയിൽ ഞാൻ ഇരിക്കുമെന്ന്. അതായത് നസീർ സാർ ഇരുന്ന സ്ഥാനത്ത് താനാകും ഇനി എന്ന്. അന്ന് അദ്ദേഹം തമാശക്കാണ് അങ്ങനെ പറഞ്ഞത്. പക്ഷേ കാലങ്ങൾക്ക് ശേഷം ആ പറഞ്ഞത് സത്യമായി. ഇതൊക്കെ പ്രിയനങ്കിൾ പറഞ്ഞു കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.” എന്നാണ് റെഡ്നൂളിന് നൽകിയ അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.