'ഒറ്റ മിനിറ്റിൻറെ അഭിനയത്തിന് ഓസ്കർ വാങ്ങി തരാൻ പറ്റുമായിരുന്നെങ്കിൽ നിനക്ക് ഞാൻ അത് വാങ്ങി തന്നേനെ'; സുരേഷ് ഗോപിയെ കുറിച്ച് ഇർഷാദ് അലി

നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഇർഷാദ് അലി. ഇപ്പോഴിതാ സുരേഷ് ഗോപി തന്നെ ഞെട്ടിച്ച ഒരു സംഭവത്തെ കുറിച്ച് അദ്ദേഹം പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

അനൂപ് മേനോൻ തിരക്കഥ എഴുതി ദീപൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡോൾഫിൻ ചിത്രത്തിൽ സുര എന്ന കഥാപാത്രമായാണ് താൻ എത്തിയത്. മദ്യ ദുരന്തത്തിൽ ജയിൽ പോകുകയും പിന്നീട് അവിടെ നിന്ന് ഇറങ്ങുന്ന സുര എന്ന കഥാപാത്രവും അദ്ദേഹത്തിൻ്റെ മകനും തമ്മിലുള്ള ഒരു സീനുണ്ട്. വളരെ കുറച്ച് സമയം മാത്രമുള്ള ആ സീനിനെ കുറിച്ച് തനിക്ക് അന്ന് പറ‍ഞ്ഞ് തന്നത് അനൂപ് മേനോനാണ് .

സീൻ കഴിഞ്ഞു താൻ നേരെ വീട്ടിൽ പോയി അടുത്ത ദിവസം രാവിലെ തന്നെ അനൂപ് വിളിച്ച് ആ സീൻ വളരെ നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്തു. എന്നിട്ട് വെറെ ഒരാൾക്ക് ഫോൺ കൊടുക്കാമെന്നും അനൂപ് പറഞ്ഞു. അങ്ങനെയാണ് സുരേഷ് ​ഗോപി തന്നോട് സംസാരിക്കുന്നത്. ഒറ്റ മിനിറ്റിൻ്‍റെ അഭിനയത്തിന് ഓസ്കാർ വാങ്ങി തരാൻ പറ്റുമായിരുന്നെങ്കിൽ നിനക്ക് ഞാൻ അത് വാങ്ങി തന്നെനെയെന്നാണ് അന്ന് അദ്ദേഹം തന്നോട് പറഞ്ഞത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം ഓപറേഷൻ ജാവ എന്ന സിനിമ കഴിഞ്ഞ് നിൽക്കുമ്പോൾ സുരേഷേട്ടൻ അന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് വീണ്ടും തന്നോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. നല്ല ഓർമ്മയുള്ള വ്യക്തി കൂടിയാണ് സുരേഷ് ​ഗോപിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.