എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്; ഡബ്ല്യു.സി.സി വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഇന്ദ്രന്‍സ്

ഡബ്ല്യുസിസി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്)യെക്കുറിച്ച് കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ നടിയ്ക്ക് പിന്തുണ നല്‍കുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത് സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇന്ദ്രന്‍സ് ഡബ്ല്യുസിസിയെ കുറിച്ച് പരാമര്‍ശം നടത്തിയത്.

എന്നാല്‍ നടന്റെ വാക്കുകള്‍ വിവാദമായി മാറി. വലിയ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെ പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇന്ദ്രന്‍സ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.

പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സ്‌നേഹം
ഇന്ദ്രന്‍സ്