ഈണം നല്ലതല്ല എന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല. അതുപോലെ തന്നെയാണ് സത്യങ്ങളും , അംബേദ്കറിനെയും മോദിയെയും തമ്മില്‍ താരതമ്യം ചെയ്തതിന് മാപ്പ് പറയില്ലെന്ന് ഇളയരാജ

ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ പറഞ്ഞത് തന്റെ അഭിപ്രായം മാത്രമാണ് എന്നും ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും അദ്ദേഹം സഹോദരന്‍ ഗംഗൈ അമരന്‍ വഴി അറിയിച്ചു.’

ഗാനത്തിന് നല്‍കിയ ഈണം നല്ലതല്ല എന്ന് പറഞ്ഞാല്‍ അത് തിരികെ വാങ്ങില്ല. അതുപോലെ തന്നെ എന്റെ മനസ്സില്‍ തോന്നുന്ന സത്യങ്ങളും തുറന്നു പറയും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതാണ് എന്റെ അഭിപ്രായം. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല’ ഇളയരാജ പറഞ്ഞു.

‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിനായി എഴുതിയ ആമുഖത്തിലായിരുന്നു ഇളയരാജയുടെ താരതമ്യം. അംബേദ്കറും മോദിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ്. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ചിന്തകളില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യരാണ് ഇരുവരുമെന്ന് ഇളയരാജ പറഞ്ഞു.