ഞാന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ആ സിനിമ ഉണ്ടാകില്ലായിരുന്നു: ബാലചന്ദ്ര മേനോന്‍

താന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഏപ്രില്‍ 18 എന്ന സിനിമ ഉണ്ടാകില്ലായിരുന്നുവെന്ന് ബാലചന്ദ്ര മേനോന്‍. ഏപ്രില്‍ 18 ലെ കഥാപാത്രങ്ങളെ ശരിക്കുമുള്ള ജീവിതത്തില്‍ കണ്ടിട്ടുണ്ടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാലചന്ദ്ര മേനോന്‍ ഇക്കാര്യം പറഞ്ഞത്.

ബാലചന്ദ്ര മേനോന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത, അഗസ്റ്റിന്‍ പ്രകാശ് നിര്‍മ്മിച്ച് 1984ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ഏപ്രില്‍ 18. ബാലചന്ദ്രമേനോന്‍, ശോഭന, അടൂര്‍ ഭാസി, ഭരത് ഗോപി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ശോഭന ആദ്യമായി അഭിനയിച്ച സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

ഏപ്രില്‍ 18 ഉം ആരാന്റെ മുല്ല കൊച്ചുമുല്ലയും പോലുള്ള സിനിമകള്‍ എന്തുകൊണ്ട് സംവിധാനം ചെയ്യുന്നില്ല എന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ബാലചന്ദ്ര മേനോന്‍ പറഞ്ഞു. ‘ആവശ്യക്കാരുണ്ടെങ്കിലല്ലേ ദോശ പരത്താനുള്ള മാവ് അന്വേഷിക്കേണ്ടതുള്ളൂ. ഈ ചോദ്യത്തിന്റെ പിന്നിലുള്ള വികാരം നല്ല അര്‍ഥത്തില്‍ എടുത്തുകൊണ്ട് അതിനുള്ള ഉദ്യമം ഉത്സാഹപ്പെടുത്താം’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അച്ചുവേട്ടന്റെ വീട്, പ്രശ്‌നം ഗുരുതരം, കണ്ടതും കേട്ടതും, കാര്യം നിസ്സാരം, ഏപ്രില്‍ 18 എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതില്‍ ചിലത്. ശോഭന, പാര്‍വതി, ലിസി, കാര്‍ത്തിക, ഉഷ, ആനി, മണിയന്‍പിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും ബാലചന്ദ്ര മേനോനാണ്.