മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ്ങിന്‍റെ ചിത്രമായിരുന്നു '2018' എങ്കില്‍ അത് ഓസ്കർ നേടിയേനെ: ജൂഡ് ആന്തണി ജോസഫ്

മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്കർ എൻട്രി ആയിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ  ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു എന്ന് സംവിധായകന്‍ ജൂഡ് അന്തണി ജോസഫ് തുറന്നുപറഞ്ഞിരിക്കുകയാണ്. ജൂഡ് ആന്തണി പരാമർശിച്ച ആ ഗ്യാങ്ങ് ഏതാണെന്നാണ് ഇപ്പോൾ സിനിമ മേഖലയിലെ ചൂടേറിയ ചർച്ച.

“മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്നതാണ് ഈ ഗ്യാങ്ങ്. 2018 ന്‍റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു.

2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി.” എന്നാണ് ഒരു വാർത്താചാനലിലെ സംവാദത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.