മുകുന്ദനുണ്ണി ഒരു മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല; സംഭവിച്ചത് തുറന്നുപറഞ്ഞ് ഇടവേള ബാബു

വിനീത് ശ്രീനിവാസന്‍ നായകനായെത്തിയ സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെക്കുറിച്ച് ഇടവേള ബാബു പറഞ്ഞ അഭിപ്രായം വലിയ വിവാദമായിരുന്നു.

ഇപ്പോഴിതാ ഇതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തിലാണ് ഇടവേള ബാബു മനസ്സുതുറന്നത്. തിരുവനന്തപുരത്തു നിയമസഭ സംഘടിപ്പിച്ച രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കവേയാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഇടവേള ബാബുവിന്റെ വാക്കുകള്‍

സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണു ഞാന്‍ പറഞ്ഞത്. മലയാളത്തില്‍ ഏതു സീനില്‍ പുകവലിച്ചാലും പുകവലി ആരോഗ്യത്തിന് ഹാനികരം, മദ്യപാനം ആപത്ത് എന്ന് സ്‌ക്രീനില്‍ എഴുതിക്കാണിക്കണം. ഹിന്ദിയില്‍ ഇങ്ങനെയില്ല. സിനിമ തുടങ്ങുമ്പോള്‍ ഒരു പ്രാവശ്യം കാണിച്ചാല്‍ മതി. ഒരു രാജ്യത്ത് നിയമം എല്ലായിടത്തും ഒരുപോലെ വേണം എന്നാണു ഞാന്‍ പറഞ്ഞത്.

ചുരുളി എന്ന സിനിമ എ സര്‍ട്ടിഫിക്കറ്റാണ്. അത് ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി. അതുപോലെ മുകുന്ദനുണ്ണിക്കും അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പ്രേക്ഷകന് തീരുമാനമെടുക്കാം എന്നാണു ഞാന്‍ പറഞ്ഞത്. ഞാന്‍ മുകുന്ദനുണ്ണി കണ്ടശേഷം ഇറങ്ങിയപ്പോള്‍ ഒരു ബാങ്ക് മാനേജര്‍ അടുത്തു വന്നു പറഞ്ഞു. നിങ്ങളൊക്കെ സിനിമക്കാരല്ലേ. ഇത്തരം സബ്ജക്ട് എങ്ങനെ കുട്ടികളെ കാണിക്കും എന്നു ചോദിച്ചു.

വിനീത് ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട് എന്നറിഞ്ഞു കുട്ടികളെക്കൂട്ടി വന്നതാണെന്നാണ് അയാള്‍ പറഞ്ഞത്. ഞാന്‍ മുകുന്ദനുണ്ണി ഒരു മോശം ചിത്രമാണെന്നോ അതാരും കാണരുതെന്നോ ഒരിക്കലും പറഞ്ഞിട്ടില്ല.