എപ്സ്റ്റീൻ ഫയൽസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന വാർത്ത ആരാധകരെ അടക്കം ഞെട്ടിച്ചിരുന്നു. 2017 ൽ ബീജിംഗിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ പേര് പരാമർശിക്കപ്പെട്ടത്.
ബോളിവുഡ് ഗായ്, പ്രശസ്ത ബോളിവുഡ് സംവിധായകൻ എന്നാണ് മെയിലുകളിൽ അനുരാഗിനെക്കുറിച്ച് പരാമർശിക്കുന്നത്. ഇപ്പോഴിതാ വാർത്ത വിവാദമായതോടെ അനുരാഗ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തനിക്ക് ഇതേകുറിച്ച് ഒരു ധാരണയും ഇല്ലെന്നും ജീവിതത്തിലൊരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടില്ല എന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
‘എനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. പ്രഭാഷകനായി എനിക്ക് ധാരാളം ക്ഷണം ലഭിക്കാറുണ്ട്. മാസത്തിൽ പതിനഞ്ചെങ്കിലും. ഞാൻ അപൂർവ്വമായി മാത്രമേ മറുപടി നൽകാറുമുള്ളൂ. മാത്രമല്ല, ജീവിതത്തിലൊരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടുമില്ല. അതൊരു റാൻഡം ഇ-മെയിൽ ആണ്. അതിൽ നിന്നു തന്നെ വ്യക്തമാണ്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ പ്രശസ്തമാണ്” എന്നും അനുരാഗ് പറയുന്നു.
അനുരാഗിന് പുറമെ മീര നായർ, നന്ദിത ദാസ് തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇ-മെയിലുകൾ, ഇരകളുടെ മൊഴികൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് എപ്സ്റ്റീൻ ഫയൽസ്.








