കാമ്പില്ലാത്ത സിനിമകളാണ് പുറത്തിറങ്ങുന്നത്, ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി: നസറുദ്ദീന്‍ ഷാ

ബോളിവുഡിൽ പുറത്തിറങ്ങുന്നത് കാമ്പില്ലാത്ത സിനിമകളാണെന്നും അതുകൊണ്ട് തന്നെ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തിയെന്നും മുതിർന്ന ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ.

ഹിന്ദിയിൽ സിനിമകൾ എപ്പോഴും പണം സമ്പാദിക്കാനുള്ള മാർഗമായി മാത്രമാണ് നിർമ്മിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അത്തരം പ്രവണതകളിൽ മാറ്റങ്ങൾ സംഭവിച്ചാൽ മാത്രമേ ബോളിവുഡ് ചലച്ചിത്ര മേഖല രക്ഷപ്പെടുകയൊളളൂ എന്നാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.

“ഹിന്ദി സിനിമകള്‍ കാണുന്നത് ഞാന്‍ നിര്‍ത്തി. എനിക്കിപ്പോള്‍ ഹിന്ദി സിനിമകള്‍ ഇഷ്ടമല്ല. ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായി കാണുന്നത് നിർത്തിയാൽ മാത്രമേ ഹിന്ദി ചലച്ചിത്ര മേഖല മെച്ചപ്പെടുകയുളളൂ. ഹിന്ദി സിനിമയില്‍ എന്ത് സാരാംശമാണുളളത്? കാമ്പില്ലാത്ത സിനിമകളാണ് പുറത്തിറങ്ങുന്നത്.

ഒരേ തരം സിനിമ കണ്ട് സാധാരണക്കാര്‍ക്ക് ഉടനെ തന്നെ മടുത്ത് തുടങ്ങും. ഹിന്ദി സിനിമയുടെ 100 വര്‍ഷത്തെ ചരിത്രം അല്ലെങ്കില്‍ പാരമ്പര്യം പറഞ്ഞ് നമ്മള്‍ അഭിമാനം കൊളളുമായിരുന്നു. എന്നാല്‍ ഇന്നത്തെ ബോളിവുഡിന്‍റെ അവസ്ഥ എന്നെ നിരാശനാക്കുകയാണ്.

ഇത്തരം സിനിമകൾ ഇനിയും നിർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും, ആളുകൾ അത് എപ്പോൾ വരെ കാണ്ടുകൊണ്ടിരിക്കും എന്ന് ദൈവത്തിനറിയാം. ഗൗരവമുളള സിനിമകള്‍ നിര്‍മിക്കപ്പെടണം.

യാഥാര്‍ത്ഥ്യം തുറന്നുകാട്ടുന്ന തരം സിനിമകള്‍, ഇന്നത്തെ കാലഘട്ടത്തിനാവശ്യമായ സിനിമകള്‍ ചെയ്യാന്‍ കഴിയണം. ഫത്‌വ ലഭിക്കാത്ത വിധത്തിൽ അല്ലെങ്കിൽ ഇഡി വാതിലിൽ മുട്ടില്ലെന്ന് ഉറപ്പ് വരുത്തി അത്തരം സിനിമകള്‍ ചെയ്യാന്‍ സാധിക്കണം.” തന്റെ പുതിയ വെബ് സീരീസിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം.