ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്: കുറിപ്പ്

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലുക്മാന്‍ അവറാന്‍ ആണ്. സിനിമയിലെ ലുക്മാന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ലുക്മാന്‍ തന്നോട് ചാന്‍സ് ചോദിക്കാന്‍ വന്നത് ഓര്‍ത്തെടുക്കുകയാണ് കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടറുമായ ജിഷ്ണു എസ്.രമേശ്. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന ഫ്ലാറ്റിലേക്ക് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാനെ തനിക്ക് ഇന്നും ഓര്‍മയുണ്ട് എന്നാണ് ജിഷ്ണു കുറിപ്പില്‍ പറയുന്നത്.

ജിഷ്ണുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

‘ഒരു നാലഞ്ച് കൊല്ലം മുമ്പേ… അനുഗ്രഹീതന്‍ ആന്റണിയുടെ പ്രീ പ്രൊഡക്ഷന്‍ ഫ്ലാറ്റില്‍ ഒരു നട്ടുച്ചയ്ക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ കയറി വന്നൊരു ലുക്മാനെ എനിക്കിന്നും ഓര്‍മയുണ്ട്. അന്ന് സുഡാനി വന്നിട്ടില്ല, ഉണ്ട വന്നിട്ടില്ല, ഓപ്പറേഷന്‍ ജാവ ഡിസ്‌കഷനില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല. എന്തിനാണ് ഇതിപ്പോ ഇവിടെ പറയുന്നതെന്ന് ചോദിച്ചാല്‍. അഭിനയവും സിനിമയും പാഷനായിട്ടുള്ള ഒരുപാട് കൂട്ടുകാര്‍ ചുറ്റിലും ഉണ്ട് കഷ്ടപ്പെട്ട് നേടിയെടുത്ത മനുഷ്യരുടെ കഥയല്ലാതെ അവരോട് മറ്റെന്ത് പറയാനാണ്,’ ജിഷ്ണു പറയുന്നു.