ആ സിനിമ തിയേറ്ററില്‍ എത്തിയെങ്കില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ, അതിലെ കരച്ചില്‍ പോലെയാകണം ഇതില്‍ എന്നാണ് സംവിധായകര്‍ ആവശ്യപ്പെടുന്നത്: ഹരിശ്രീ അശോകന്‍

കഴിഞ്ഞ കുറച്ച് കാലമായി താന്‍ പല സിനിമകളും ഒഴിവാക്കിയതാണെന്ന് ഹരിശ്രീ അശോകന്‍. ആദ്യകാലങ്ങളില്‍ ഒട്ടും സെലക്ടീവായിരുന്നില്ല. കിട്ടുന്ന എല്ലാ വേഷങ്ങളും ചെയ്യുമായിരുന്നു. എന്നാല്‍ നിര്‍ണായക വഴിത്തിരിവ് ആയത് ‘മിന്നല്‍ മുരളി’യിലെ കഥാപാത്രമായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് കാലമായി തന്നെ സിനിമയില്‍ കാണുന്നില്ലെന്ന് പലരും പറയുന്നുണ്ടായിരുന്നു. സിനിമകള്‍ ലഭിക്കാത്തത് കൊണ്ടല്ല, മുന്നിലേക്ക് വന്ന പല സിനിമകളും താന്‍ എടുക്കാതിരുന്നതാണ്. പണ്ട് ചെയ്ത കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ച് വന്നാല്‍ പിന്നെയും അതിന് പിന്നാലെ പോകുന്നതില്‍ അര്‍ഥമില്ല.

ആദ്യകാലങ്ങളില്‍ ഒട്ടും സെലക്ടീവായിരുന്നില്ല. കിട്ടുന്ന എല്ലാ വേഷങ്ങളും ചെയ്യാനുള്ള കൊതികൊണ്ട് പിന്നാലെ പോകുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ സെലക്ടീവായി. ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി.

മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രം തന്റെ കരിയറിലും അതിനിര്‍ണായകമായ വഴിത്തിരിവാണ് സമ്മാനിച്ചത്. ഇപ്പോള്‍ കഥ പറയാന്‍ വരുന്ന പലരും കഥാപാത്രത്തെ വിശദീകരിക്കുന്നത് ദാസനോട് താരതമ്യം ചെയ്താണ്. ‘മിന്നല്‍ മുരളിയിലെ കരച്ചില്‍ പോലെയാകണം’ എന്നാണ് ഒരു സിനിമയിലെ കരച്ചില്‍ രംഗത്ത് സംവിധായകന്‍ ആവശ്യപ്പെട്ടത്.

മിന്നല്‍ മുരളിയിലെ തന്റെ കഥാപാത്രം കണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞവരുണ്ട്. അത്തരമൊരു കഥാപാത്രം അഭിനയജീവിതത്തിലെ വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ്. മിന്നല്‍ മുരളി ഒ.ടി.ടിക്ക് പകരം തിയേറ്റര്‍ റിലീസായിരുന്നെങ്കില്‍ തന്റെ കഥാപാത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേനെ എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറയുന്നത്.