ആവിഷ്ക്കാര സ്വാതന്ത്ര്യം സംഘികളുടെ കാവി അടിവസ്ത്രത്തില്‍ മാത്രം ഒതുക്കാനുള്ളതാണ്; പരിഹസിച്ച് ഹരീഷ് പേരടി

ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാളികപ്പുറ’ത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചയാളുടെ സ്ഥാപനം അടിച്ചു തകര്‍ത്ത സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സംഭവത്തോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഇതിനെതിരെ പുരോഗമന വാദികളൊന്നും പ്രതികരിക്കുന്നത് കണ്ടില്ല എന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

”നമ്മുടെ ആവിഷക്കാര സ്വാതന്ത്ര്യം ഉത്തരേന്ത്യയിലെ സംഘികളുടെ കാവി ഷഡിയില്‍ മാത്രം ഒതുക്കാനുള്ളതാണ്… ഒരു മലയാള സിനിമയെ പ്രശംസിച്ചതിന്റെ പേരില്‍ ഒരു മനുഷ്യന്റെ ജീവിതം കേരളത്തില്‍ കത്തിച്ചപ്പോള്‍ എല്ലാ പുരോഗമന ഇടതുപക്ഷ വാഴപിണ്ടികളും രണ്ടു ദിവസമായി മൗന വ്രതത്തിലാണ്..നിങ്ങളൊന്നും കമ്മ്യൂണിസ്റ്റുക്കാരല്ല…വെറും കമ്മി കാട്ടങ്ങള്‍ …” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.


രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാളികപ്പുറം സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ട സിപിഐ പ്രാദേശിക നേതാവിന്റെ കടയ്ക്ക് തീയിട്ടത്. യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിന്റെ കടക്കാണ് തീയിട്ടത്.

വെള്ളിയാഴ്ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സിപിഐ പ്രവര്‍ത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ സി. പ്രഗിലേഷ് ‘സിനിമയാണ് നല്ല ഒന്നാന്തരം സിനിമ: മാളികപ്പുറം’ എന്ന കുറിപ്പോടെ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചത്. ഇതേ തുടര്‍ന്നാണ് കയ്ക്ക് തീയിട്ടത്.