രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന മണ്ടന്മാര്‍, അതില്‍ ആരാണ് ഏറ്റവും വലിയ മണ്ടന്‍; പരിഹസിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ രഞ്ജിത്തിനെയും നടന്‍ ഭീമന്‍ രഘുവിനെയും പരിഹാസിച്ച് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത് ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരീഷ് പേരടിയുടെ പരിഹാസം.

ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ഭീമന്‍ രഘു എഴുന്നേറ്റ് നിന്ന് കേട്ടിരുന്നു. എന്നാല്‍ രഘു എഴുന്നേറ്റ് നിന്ന ഭാഗത്തേക്ക് മുഖ്യമന്ത്രി നോക്കിയില്ല, അതാണ് തനിക്ക് മുഖ്യമന്ത്രിയോട് ബഹുമാനം തോന്നിയ കാരണം എന്നായിരുന്നു രഞ്ജിത്ത് അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

”രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസിലെ രണ്ട് മണ്ടന്‍മാര്‍ക്കിടയില്‍ ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു… ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന്‍ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി… സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു… മണ്ട സലാം..” എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഭീമന്‍ രഘു എഴുന്നേറ്റ് നിന്ന ഭാഗത്തേക്ക് മുഖ്യമന്ത്രി നോക്കിയില്ല, അതില്‍ അദ്ദേഹത്തോട് ബഹുമാനമുണ്ട്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. ‘പണ്ടേ അവന്‍ ഒരു കോമാളിയാണ്, മസില്‍ ഉണ്ടെന്നേ ഉള്ളൂ, ഞങ്ങള്‍ എത്രകാലമായി കളിയാക്കി കൊല്ലുന്ന ഒരാളാണ്. ആളൊരു മണ്ടന്‍ ആണ്.”

”ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ ആര്‍ക്കും ആകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് അവന്‍ മറുപടി നല്‍കി. ഉടനെ സുഹൃത്ത് പറഞ്ഞു, ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് നിനക്ക് മനസിലായില്ലല്ലോ എന്ന്” എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.

രഞ്ജിത്തിന്റെ അധിക്ഷേപത്തോട് ഭീമന്‍ രഘു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ”സിനിമയില്‍ ഒരുപാട് അധിക്ഷേപങ്ങള്‍ അനുഭവിച്ചതാണ്. അതുകൊണ്ട് ഇപ്പോള്‍ ഇതൊന്നും വലിയ കാര്യമായി തോന്നുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ്. എന്നാല്‍ എന്നെ കുറിച്ച് എന്താണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ എന്നറിയില്ല. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്” എന്നാണ് ഭീമന്‍ രഘു പ്രതികരിച്ചത്.