ആടുജീവിതം നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ലജ്ജിക്കുന്നു.. നജീബിനെയും പൊതുസമൂഹത്തെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണ്; ബെന്യാമിനെതിരെ ഹരീഷ് പേരടി

‘ആടുജീവിതം’ നോവല്‍ രചയിതാവ് ബെന്യാമിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണ് എന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുകയാണ് ഇവര്‍ എന്നും നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു.

ആടുജീവിതം’ ജീവിതകഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും നോവലിലെ നായകന്‍ ഷൂക്കൂര്‍ അല്ല നജീബ് ആണെന്നും ബെന്യാമിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രംഗം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കട്ട് ചെയ്തുവെന്ന് ബെന്യാമിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അങ്ങനൊരു രംഗം ചിത്രീകരിച്ചിട്ടില്ല എന്നാണ് സംവിധായകന്‍ ബ്ലെസി പറഞ്ഞത്. അങ്ങനൊരു സംഭവം തന്റെ ജീവിതത്തില്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി നജീബും രംഗത്തെത്തിയിരുന്നു. ഇതിന്റെ പേരില്‍ ബെന്യാമിനോട് സംസാരിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹരീഷ് പേരടി ബെന്യാമിനെ വിമര്‍ശിച്ച് എത്തിയിരിക്കുന്നത്. നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിന്‍ബലത്തോടെ മാര്‍ക്കറ്റ് ചെയ്യുക… എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും.. ആ നോവലിന്റെ പിന്‍കുറിപ്പില്‍ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളു (10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക…

ഈ സാഹിത്യ സര്‍ക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വില്‍പ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോള്‍ ഈ നോവല്‍ വായിച്ച് സമയം കളഞ്ഞതില്‍ ഞാന്‍ ലജ്ജിക്കുന്നു.. ഷൂക്കൂര്‍ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീല്‍ ഒരു അറബിയായിരുന്നെങ്കില്‍ ഇന്നത്തെ നിങ്ങളുടെ കഫീല്‍ ഒരു മലയാള സാഹിത്യകാരനാണ്..

നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാന്‍ സങ്കടമുണ്ട്… ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യന്‍ കോടികളുടെ പ്രതിഫലം അര്‍ഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം.. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാന്‍ അത് ഒരു മാതൃകയാവണം… ഷുക്കൂറിനോടൊപ്പം..