'മലയാള സിനിമ അങ്ങനെ എല്ലാവരെയും അംഗീകരിക്കില്ല, എന്നാല്‍ സൂര്യയും വിജയ്യും എന്നെ സര്‍ എന്നാണ് വിളിച്ചത്, അതാണ് അവരുടെ സംസ്‌കാരം; ഗിന്നസ് പക്രു

മലയാളം സിനിമാ എല്ലാവരെയും അങ്ങന പെട്ടെന്ന് അംഗീകരിക്കാന്‍ മനസ്സുകാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ ഗിന്നസ് പക്രു. എന്നാല്‍ തമിഴില്‍ അങ്ങനെ അല്ലെന്നും ബഹുമാനം അവിടെ ലഭിക്കുമെന്നും അദ്ദേഹം ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. “മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ഒരു പ്രത്യേകത എല്ലാവരെയും അങ്ങനെ അംഗീകരിക്കില്ല. ഇനി ഒരുതവണ അംഗീകരിച്ചാല്‍ അവരത് അംഗീകരിച്ചത് തന്നെയാ. പല ആര്‍ട്ടിസ്റ്റുകളും പറയും ഇവിടുത്തേക്കാള്‍ റെസ്പെക്ട് ലഭിക്കുന്ന ഇന്‍ഡസ്ട്രിയാണ് തമിഴ് എന്ന്.

റെസ്പക്ടില്‍ ഉപരി അവരുടെ രീതി അതാണ്. അവിടെ ചെന്നപ്പോള്‍ വിജയ് സര്‍ എന്നെ സര്‍ എന്നാണ് വിളിച്ചത്. അതുപോലെ തന്നെ സൂര്യ. അദ്ദേഹവും സര്‍ എന്നാ എന്നെ വിളിച്ചത്. അത് അവരുടെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ കാരണം കൊണ്ട് മലയാളം രണ്ടാം നിരയിലും തമിഴ് ഒന്നാം നിരയിലും എന്നല്ല. നമുക്കും നമ്മുടേതായ രീതിയുണ്ട്,” അജയകുമാര്‍ പറഞ്ഞു.

2018 ഏപ്രില്‍ 21ന് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.