എനിക്ക് ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛന്‍ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞേനെ, പക്ഷെ..: ഗോകുല്‍ സുരേഷ്

അച്ഛന്‍ സുരേഷ് ഗോപിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ പ്രത്യേക അജണ്ടയെ അടിസ്ഥാനമാക്കിയാണെന്ന് ഗോകുല്‍ സുരേഷ്. അഴിമതി കാണിച്ച്, ഒരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛന്‍ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ വിട്ടുകളഞ്ഞേനെ. പക്ഷെ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അച്ഛനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നത് വിഷമമുണ്ടാക്കുന്നു എന്നാണ് ഗോകുല്‍ പറയുന്നത്.

ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ അച്ഛനെ വിമര്‍ശിച്ചയാള്‍ക്ക് താന്‍ മരുപടി കൊടുത്തിട്ടുണ്ടെന്നും ഗോുല്‍ പറയുന്നുണ്ട്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ സംസാരിച്ചത്. ”പോപ്പുലേഷന്‍ കണ്‍ട്രോള്‍ഡിനെ പറ്റി എന്തോ പറഞ്ഞപ്പോള്‍, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു.”

”വിമര്‍ശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛന്‍ പാര്‍ട്ടിയിലോട്ട് ജോയിന്‍ ചെയ്തതില്‍ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ചില അജണ്ടയെ അടിസ്ഥാനമാക്കിയാണ് ഇതെല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല.”

”ഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അച്ഛന്‍ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛന്‍ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടില്‍ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്.”

”അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താല്‍ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട അടിസ്ഥാനമാക്കിയ സാധനമാണ്.”

”അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാല്‍ അവരുടെ വിധിയാണ്. അങ്ങനെ പൊതുവില്‍ ആരും ചെയ്യില്ല. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാള്‍ ജോയിന്‍ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവര്‍ വളരെ ചുരുക്കമാണ്.”

”സോഷ്യല്‍ മീഡിയയില്‍ കുരയ്ക്കുന്നവര്‍ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാല്‍ ചിലപ്പോള്‍ പണികിട്ടും. അങ്ങനെ ഒരാള്‍ക്ക് ഞാന്‍ മറുപടി കൊടുത്തിരുന്നു. ഒത്തിരി ആലോചിച്ച ശേഷം കൊടുത്ത മറുപടി ആയിരുന്നു അത്” എന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.