മമ്മൂട്ടി സര്‍ വേണമെന്ന് തോന്നിയിട്ടില്ല, ബാലകൃഷ്ണ സാറിന് ഒരു മാരക പൊലീസ് വേഷം വച്ചിരുന്നു, പക്ഷെ..: നെല്‍സണ്‍

തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാം ഒരു സിനിമയില്‍ എത്തിയപ്പോള്‍ ‘ജയിലര്‍’ ആഘോഷമാക്കുകയാണ് പ്രേക്ഷകര്‍. വില്ലന്‍ കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലിപ്കുമാര്‍ ഇപ്പോള്‍.

”മമ്മൂട്ടി സര്‍ തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളില്‍ ഒരു പുതുമയുണ്ട്. വിനായകന്‍ വേറെ ലെവല്‍ ആളാണ്. അദ്ദേഹത്തിന്റെ ലുക്ക് എനിക്ക് വലിയ ഇഷ്ടമാണ്.”

”മല്ലു വില്ലന്‍ കഥാപാത്രമാണ് ഞാന്‍ എഴുതിയത്. വില്ലനെ കേരളത്തില്‍ നിന്നു തന്നെ വേണമെന്നത് നിര്‍ബന്ധമായിരുന്നു. തമിഴും മലയാളവും ഇടകലര്‍ന്ന് സംസാരിക്കുന്ന ഒരാളെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഡെഡ്ലി ലുക്ക്, സംസാരിക്കുന്ന സ്‌റ്റൈല്‍ ഇതൊക്കെയാണ് വിനായകന്റെ സിഗ്‌നേച്ചര്‍. അങ്ങനെയാണ് അദ്ദേഹത്തിലെത്തിയത്” എന്നാണ് നെല്‍സണ്‍ പറയുന്നത്.

”തെലുങ്കില്‍ നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എവിടെയെങ്കിലും അത്തരത്തിലുള്ള ഒന്ന് രണ്ട് സീന്‍ കൊണ്ടുവരാന്‍ നോക്കി, പക്ഷേ ശരിയായില്ല. ഞാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കുമായിരുന്നോ എന്ന് അറിയില്ല. ഒരു മാരക പൊലീസ് കഥാപാത്രത്തെയാണ് അദ്ദേഹത്തിന് വച്ചിരുന്നത്.”

”പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ല. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡത്തിന് അനുസരിച്ചുള്ള പവര്‍ഫുള്‍ കഥാപാത്രമല്ല എന്ന് തോന്നിയതുകൊണ്ട് അത് ഒഴിവാക്കുകയായിരുന്നു” എന്നാണ് നെല്‍സണ്‍ വികടന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കഥ എഴുതുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍സിന്റെ കഥാപാത്രങ്ങള്‍ മനസ്സസിലുണ്ടായിരുന്നു. കേരളത്തില്‍ മോഹന്‍ലാല്‍ സര്‍, പക്ഷേ ബോംബൈയിലാണ് അയാളുടെ ബിസിനസ്സ്. മോഹന്‍ലാല്‍ സാറിനെയും ശിവരാജ് കുമാര്‍ സാറിനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. രജനി സാറിനുവേണ്ടിയാണ് അവര്‍ സമ്മതിച്ചത്” എന്നും നെല്‍സണ്‍ വ്യക്തമാക്കി.