അർജുൻ റെഡ്ഡി ഇറിറ്റേറ്റിംഗ്, അതുകൊണ്ടാണ് എന്റെ സിനിമയിൽ അങ്ങനെ ചെയ്തത്: ഗിരീഷ് എ.ഡി

തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രം. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണ് റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങിയ പ്രേമലു.

ഇപ്പോഴിതാ സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അർജുൻ റെഡ്ഡി എന്ന കഥാപാതത്തെ സ്പൂഫ് ചെയ്തതാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഗിരീഷ് എ. ഡി. അർജുൻ റെഡ്‌ഡി ഇറിറ്റേറ്റിംഗ് ആയിട്ട് തനിക്ക് തോന്നിയിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സംവിധായകന് പറയുന്നു.

“സൂപ്പർ ശരണ്യയിൽ അർജുൻ റെഡ്‌ഡിയുടെ സ്‌പൂഫ് മനഃപൂർവം ഉപയോഗിച്ചതാണ്. അർജുൻ റെഡ്‌ഡി ഇറിറ്റേറ്റിങ് ആയിട്ട് എനിക്ക് തോന്നിയിരുന്നു. അത് ഒരു നിലക്കും അനുവദിക്കാൻ പറ്റില്ല. നമ്മളുടെ കോളജിലൊക്കെ അങ്ങനെയുള്ള ഒരുത്തൻ പഠിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ഇടി കൊണ്ട് ചത്തേനെ.

ഇങ്ങനെയൊന്നും ഷോ കാണിക്കാൻ പിള്ളേരൊന്നും സമ്മതിക്കില്ല. അതിനെ പിടിച്ചിട്ട് കോമിക് രീതിയിലേക്ക് ആകിയതാണ്. ഓരോരുത്തരുടെ ഫാൻ്റസി ആണല്ലോ. അതിനോടൊക്കെയുള്ള എതിർപ്പ് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ വെച്ചത്.

പിന്നെ പ്രേമലുവിൽ ഒരു പ്രത്യേക ആളെ ആ രീതിയിൽ അവതരിപ്പിച്ചിട്ടില്ല. ആദി എന്നുള്ള ഒരാൾ നമ്മൾ പല ആളുകളിൽ നിന്നുള്ള ഇറിറ്റേറ്റിങ് ആയിട്ടുള്ള കാര്യങ്ങൾ എടുത്ത് ഒരു കോമിക് കഥാപാത്രം ഉണ്ടാക്കിയതാണ്. ഇതിലുള്ള ആദി ചെറിയ ഡോസിലുള്ള ഒരാളാണ്. അതൊന്നുമല്ല, അതിന് എത്രയോ മുകളിലുള്ള ആളുകളുണ്ട്. അതിന്റെയൊക്കെ ചെറിയ വേർഷനാണ് ആദി.” എന്നാണ് ഡൂളിന് നൽകിയ അഭിമുഖത്തിൽ ഗിരീഷ് എ. ഡി പറഞ്ഞത്