'പൊന്നുചേട്ടാ ഞാന്‍ ആ വഴിയല്ല' എന്ന് അവരോട് തുറന്നു പറഞ്ഞിരുന്നിരുന്നു; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പറഞ്ഞ് ഗീതി സംഗീത

മലയാള സിനിമയില്‍ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ലെങ്കിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകുമെന്ന് നടി ഗീതി സംഗീത. കരിയറിന്റെ തുടക്കത്തില്‍ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ തനിക്ക് റോളില്ല എന്ന് പറഞ്ഞ് വിടുകയാണ് ചെയ്തത് എന്നാണ് ഗീതി പറയുന്നത്.

ഇവിടെ ആരും ബലമായി ഒന്നും പ്രേരിപ്പിക്കില്ല. പുതിയതായി വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ തന്നോട് ചോദിക്കാറുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ആരും ഒന്നിനും നിര്‍ബന്ധിക്കില്ല. ചിലപ്പോള്‍ അവര്‍ ചോദിച്ചേക്കും. തന്നോട് തുടക്കത്തില്‍ രണ്ട് പേര്‍ ചോദിച്ചിരുന്നു, ‘പൊന്ന് ചേട്ടാ ഞാന്‍ ആ വഴിയല്ല’ എന്ന് അവരോട് പറഞ്ഞു.

‘ജോലിയൊക്കെ കളഞ്ഞ് ഇഷ്ടം കൊണ്ട് വന്നതാണെന്ന്. നിങ്ങള്‍ മാന്യമായി വര്‍ക്ക് ഉണ്ടെങ്കില്‍ വിളിക്കൂ, ഇല്ലെങ്കില്‍ വിട്ടേക്കൂ’ എന്നും പറഞ്ഞു. പിന്നെ ആരും ചോദിക്കില്ല. ‘ഒരു വര്‍ക്കുണ്ടായിരുന്നു ഗീതി, പക്ഷെ ഗീതിക്ക് പറ്റിയ വര്‍ക്ക് അല്ല’ എന്ന് ചിലര്‍ പറയും.

ഇവിടെ എല്ലാം പരസ്യം ആണ്. ഗീതി ഏത് തരം വര്‍ക്ക് ചെയ്യുമെന്ന് ഇന്‍ഡസ്ട്രിയില്‍ അറിയാമെന്നത് സന്തോഷമുള്ള കാര്യമാണ് എന്നാണ് ഗീതി സംഗീത പറയുന്നത്. അതേസമയം, ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’യിലൂടെയാണ് ഗീതി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ പെങ്ങള്‍ തങ്ക എന്ന കഥാപാത്രമായുള്ള താരത്തിന്റെ പ്രകടനം പ്രശംസ നേടിയിരുന്നു.

‘ക്യൂബന്‍ കോളനി’ എന്ന ചിത്രത്തിലൂടെയാണ് ഗീതി അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് താരം എത്തിയത്. ആദ്യ സിനിമയില്‍ വില്ലത്തി ആയപ്പോള്‍ പലരും തന്നോട് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോകും എന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ടില്ല എന്ന് ഗീതി പറഞ്ഞിരുന്നു.