ഞങ്ങള്‍ക്ക് ഇന്ത്യയെ ഫൈനലില്‍ കിട്ടണം; മലക്കം മറിഞ്ഞ് ശുഐബ് അക്തര്‍, ഓന്ത് തോല്‍ക്കും!

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 സ്‌റ്റേജ് പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത മത്സരഫലങ്ങളായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്. അതില്‍ പാകിസ്ഥാനെയായിരുന്നു ഭാഗ്യം ഏറ്റവും അധികം തുണച്ചത്. ഇന്ത്യയോടും സിംബാബ്വെയോടും തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് അവസാന ലാപ്പിലാണ് ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ ജീവന്‍വെച്ച് സെമിയില്‍ പ്രവേശിച്ചത്. ഇപ്പോഴിതാ ഇന്ത്യയെ തങ്ങള്‍ക്ക് ഫൈനലില്‍ വെണമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസര്‍ ശുഐബ് അക്തര്‍.

അവര്‍ ഞാന്‍ തെറ്റാണെന്ന് തെളിയിച്ചു. പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായില്ല. നെതര്‍ലന്‍ഡ്‌സിന് നന്ദി. ബാഡി മെഹര്‍ബാനി, ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഫൈനലില്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വീണ്ടും കാണണം. അത് ഇന്ത്യ എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കും.

സെമി ഫൈനലിനു ശേഷം ഒരു വിമാനത്തില്‍ ഇന്ത്യയും മറ്റൊരു വിമാനത്തില്‍ പാകിസ്ഥാനും നാട്ടിലേക്കു തിരികെ വരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

ഇങ്ങനൊരു പോരാട്ടം കാണാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇന്ത്യ-പാക് ഫൈനല്‍ വരികയാണെങ്കില്‍ അതു ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും ഐസിസിക്കും കൂടുതല്‍ സന്തോഷം നല്‍കുമെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവാരം താന്‍ പറഞ്ഞ നിലപാടില്‍ മലക്കം മറിഞ്ഞാണ് അക്തറിന്റെ ഈ പുതിയ പ്രസ്താവന. ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ പുറത്താകുമെന്നുമാണ് അക്തര്‍ പറഞ്ഞത്. പാകിസ്ഥാന്റെ സെമി സാദ്ധ്യതകള്‍ അവാസാനിച്ചെന്നു കരുതിയ സമയത്തായിരുന്നു ഈ പ്രസ്താവന.