ആരെയും മോശമായി ചിത്രീകരിക്കുന്നില്ല, കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കാണിക്കുന്നു: കേരള സ്‌റ്റോറിയെ കുറിച്ച് ജി. സുരേഷ് കുമാര്‍

കേരളാ സ്‌റ്റോറി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് കൃത്യമായി കാണിച്ചുതരുന്ന സിനിമയാണെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമ അല്ല ‘ദി കേരള സ്റ്റോറി’ എന്ന് നിര്‍മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി. സുരേഷ് കുമാര്‍. സിനിമ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള സ്റ്റോറി നല്ല സിനിമയാണെന്നും കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കൃത്യമായി സിനിമ പറയുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

33,000 പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മതപരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നാണ് സിനിമ എഴുതി കാണിക്കുന്നത്. എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏറെ വിവാദങ്ങള്‍ക്കിടെ ഇന്ന് കേരള സ്റ്റോറി തിയറ്ററുകളില്‍ എത്തിയിരുന്നു.

അതേസമയം, പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളാണ് റദ്ദാക്കപ്പെട്ടത്. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയിരിക്കുന്നത്.

സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹര്‍ജിക്കാരുടെ ആവശ്യം തളളിയിരുന്നു.