അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുഃസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്, വിയോജിപ്പുണ്ട്; യുവതാരങ്ങള്‍ക്കെതിരെ അമ്മയുടെ നടപടി: പ്രതികരണവുമായി കുഞ്ചാക്കോ ബോബന്‍

താരസംഘടന ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചില്ലെന്ന് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി.

അംഗങ്ങള്‍ രണ്ടു വര്‍ഷം തുടര്‍ച്ചയായി സഹകരിക്കാതിരുന്നാല്‍ നടപടി എടുക്കുമെന്നും ആദ്യപടിയായി ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, താന്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്നും അത് സംഘടനയെ അറിയിച്ചുരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

‘അങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടില്ല. സ്ഥലത്ത് ഇല്ലായിരുന്നു എന്നതൊക്കെയാണ് സത്യം. കഴിഞ്ഞ പ്രാവശ്യം സര്‍ജറിയും കാര്യങ്ങളുമായി തിരക്കായിരുന്നു. ഈ തവണ ദുബായിലായിരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളായിരുന്നു കൂടുതലും. അതുകൊണ്ടാണ് യോഗങ്ങളില്‍ പങ്കെടുക്കാത്തത് എന്ന് അറിയിച്ചിരുന്നു. സംഘടയില്‍ ഇപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിക്കാറില്ല. സിനിമയിലാണ് ഇപ്പോള്‍ ശ്രദ്ധ. സംഘടനയിലെ കാര്യങ്ങള്‍ അതിന്റേതായ ആളുകള്‍ ഇടപെട്ട് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ വൈലന്റാകുന്ന അവസ്ഥയുണ്ട്’.

‘അഭിപ്രായ സ്വാതന്ത്ര്യത്തെ പലരും അഭിപ്രായ ദുഃസ്വാതന്ത്ര്യമായിട്ട് ഉപയോഗിക്കാറുണ്ട്. അതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. കാര്യങ്ങല്‍ മനസിലാക്കാതെ അതിനോട് അഭിപ്രായം പറയുക. അവരുടെ അഭിപ്രായങ്ങളാണ് ശരി എന്ന രീതിയില്‍ സംസാരിക്കുക. സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്. അതിന് ഏതെങ്കിലും രീതിയിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ല. അത് എല്ലാ രീതിയിലും ഫീല്‍ഡിലും ബാധിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’