'ഡ്യൂപ്പില്ലാതെ കരടിക്കൊപ്പം ഫൈറ്റ് സീൻ; അവസാനം കരടി എന്നെയും കൊണ്ട് ഒരു പോക്ക് പോയി'; ഭീമൻ രഘു

മലയാള സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾകൊണ്ട് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ഭീമൻ രഘു. കരിയറിൽ ചെയ്ത വില്ലൻ വേഷങ്ങൾ കൊണ്ട് തന്നെയാണ് ഭീമൻ രഘു എന്ന് നടൻ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. 1980 കളുടെ തുടക്കത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളല്ലാതെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചും കയ്യടി നേടിയിരുന്നു.

സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മറ്റും താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗ സമയത്ത് ബഹുമാനം കൊണ്ട് എണീറ്റ് നിന്ന് ട്രോളുകളിലും വാർത്തകളിലും ഭീമൻ രഘു നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ മുൻപ് അഭിനയിച്ച ഒരു സിനിമയുടെ ഫൈറ്റ് രംഗങ്ങളിൽ മുതലയുമായും കരടിയുമായും ഫൈറ്റ് ചെയ്യേണ്ടി വന്ന സാഹസികമായ അനുഭവത്തെ പറ്റി ഓർക്കുകയാണ് ഭീമൻ രഘു.

“ഡ്യൂപ്പില്ലാതെ ഞാൻ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായ കമ്പി വെച്ച് കെട്ടിയിരുന്നു. അതിനെയുംകൊണ്ട് വെള്ളത്തിൽ ഇറങ്ങിയായിരുന്നു ഷോട്ട്. അതിന്റെ കൂടെ മുങ്ങിയും പൊങ്ങിയും ഒരുപാട് ഷോട്ട് എടുത്തു. അതിനിടയ്ക്ക് മുതലയുടെ കമ്പിയിൽ നിന്നും എന്റെ പിടിവിട്ടു പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്തിരുപത് അടി പോയിട്ടാണ് പിന്നെ ഞാൻ പൊങ്ങുന്നത്. നീന്തൽ അറിയുന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.” ഭീമൻ രഘു പറഞ്ഞു.

“പിന്നെയാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തത്. അതിന്റെ കഴുത്തിൽ പിടിച്ച് കത്തിവെക്കുന്ന രംഗമായിരുന്നു. അതിന് വേദനിക്കാൻ തുടങ്ങിയപ്പോൾ അത് അലർച്ചയിടാൻ തുടങ്ങി. അതോടെ ആ ഷോട്ട് വേഗം ചെയ്തു തീർത്തു. പിന്നീട് ഒരു ഷോട്ട് കൂടി എടുക്കാൻ ചെന്നപ്പോൾ അത് ഓടി. ഞാൻ അതിന്റെ പിറകെ ഓടി. മൃഗയ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഡ്യൂപ്പിന് പകരം ഒർജിനൽ പുലിയെ പിടിച്ചോട്ടെ എന്ന് ഞാൻ ഐ. വി ശശിയോട് ചോദിച്ചിട്ടുണ്ട്.” ഭീമൻ രഘു തന്റെ അനുഭവം ഓർത്ത് പറഞ്ഞു.

ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ  മോഹൻലാൽ വളരെ ഫ്ലെക്സിബിൾ ആണെന്നും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരിൽ മോഹൻലാലിന്റെ കൂടെ ഫൈറ്റ് ചെയ്യാൻ  എളുപ്പമാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.