'ഞാനന്ന് അവസാനമായി ശ്രീവിദ്യയെ കാണാൻ പോയത് എന്തിനെന്ന് അറിയാമോ'? കമൽ ഹാസൻ ചോദിച്ചു

അനൂപ് മേനോൻ, പ്രിയാ മണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  രഞ്ജിത്ത് സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘തിരക്കഥ’. ഇറങ്ങിയ സമയത്ത്  ചിത്രം നിരവധി പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുകയുണ്ടായി. സിനിമയിൽ പറയുന്നത്   കമൽ ഹാസൻ- ശ്രീവിദ്യ പ്രണയമാണെന്ന് ആ സമയത്ത് തന്നെ  നിരവധി ചർച്ചകൾ നടന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അനൂപ് മേനോൻ ‘തിരക്കഥ’യെ പറ്റി കമൽ ഹാസൻ തന്നോട് സംസാരിച്ചതിനെ പറ്റി തുറന്നു പറയുകയാണ്.

“കുറെ കാലങ്ങൾക്ക് ശേഷം കമൽ സർ എന്നോട് അതിനെ പറ്റി ചോദിച്ചു. ദശാവതാരത്തിന്റെയോ വിശ്വരൂപത്തിന്റെയോ മറ്റോ പ്രൊമോഷന്  ഇവിടെ വന്നപ്പോഴായിരുന്നു അത്. അതുപോലെയെന്നും അല്ല കേട്ടോ എന്ന് എന്നോട് പറഞ്ഞു. അവസാനമയി ഞാൻ വിദ്യയെ കാണാൻ പോയതെന്ന് എന്തിനാണെന്ന്  അറിയാമോ എന്ന് ചോദിച്ചു. അറിയില്ല, എന്താണെന്ന് എനിക്ക് അറിയാൻ ആഗ്രഹമുണ്ടെന്ന് ഞാൻ പറഞ്ഞു. അത് പറയണമെങ്കിൽ ഞാൻ കമൽ ഹാസനല്ലായിരിക്കണം എന്നായിരുന്നു അദ്ദേഹത്തന്റെ  മറുപടി” അനൂപ് മേനോൻ പറഞ്ഞു.

ശ്രീ വിദ്യയുടെ അവസാന നാളുകളിൽ കമൽ അവരെ സന്ദർശിച്ചതും പ്രധാന ചർച്ചകളായിരുന്നു. അതുകൊണ്ട് തന്നെ  ‘തിരക്കഥ’  സിനിമ ഇറങ്ങിയ സമയത്ത് കമൽ ഹാസൻ- ശ്രീ വിദ്യ പ്രണയം വീണ്ടും ചർച്ചകളിലിടം പിടിച്ചിരുന്നു.

സിനിമയിൽ അപ്രതീക്ഷിതമായി നായകനാവാനുണ്ടായ സാഹചര്യത്തെ കുറിച്ചും അനൂപ് മേനോൻ പറഞ്ഞു.  നായകനായി എന്തായാലും എന്നെ വിളിക്കില്ലല്ലോ, അതുകൊണ്ട് ക്യാരക്ടർ റോൾ എന്തെങ്കിലും ചെയ്യാം എന്നാണ് വിചാരിച്ചത്. അജിത്തിനെയോ മാധവനെയോ കൊണ്ടുവരാമെന്നും തമിഴ്- മലയാളം ഭാഷകളിൽ ചെയ്യാമെന്നായിരുന്നു വിചാരിച്ചിരുന്നത്. ഒരു ദിവസം ഷഹാബാസ് അമനെ വീട്ടിൽ കൊണ്ടാക്കാൻ പോവുകയായിരുന്നു. ഞാനാണ് വണ്ടിയോടിച്ചിരുന്നത്, എം പദ്മകുമാറും രഞ്ജിയേട്ടനും വണ്ടിയിലുണ്ട് മാധവന്  ഡേറ്റിന്റെ പ്രശ്നമുണ്ട് എന്ന് പപ്പേട്ടൻ പറഞ്ഞു, അപ്പോഴാണ് രഞ്ജിയേട്ടൻ പറഞ്ഞത് ഈ സിനിമയുടെ നായകനാണ് ഇപ്പോൾ വണ്ടിയോടിക്കുന്നത് എന്ന്.  തനിക്കത് ഷോക്കായിരുന്നെന്നും . ഒരിക്കലും അങ്ങനെ കിട്ടുമെന്ന് വിചാരിച്ചിരുന്നതല്ലെന്നും  കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ കൂട്ടിച്ചേർത്തു.