'ജിബൂട്ടി'യിലെ പ്രധാനമന്ത്രിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്, ലൊക്കേഷനിലും മന്ത്രിമാര്‍ എത്തിയിരുന്നു: എസ്.ജെ സിനു

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ ഡിസംബര്‍ 31ന് റിലീസ് ചെയ്യുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടര്‍ന്ന ഒരു മലയാള ചിത്രമാണ് ജിബൂട്ടി.

ഒരു ടീം മുഴുവനായി ഇതിന് പിന്നില്‍ ഒറ്റ മനസോടെ നിന്നത് കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് എന്നാണ് സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുന്നത്. ഒപ്പം അവിടുത്തെ സര്‍ക്കാരും സിനിമയുടെ നിര്‍മ്മാതാവും വലിയ രീതിയില്‍ സഹായിച്ചു.

75 ഓളം ആളുകളുള്ള ക്രൂവുമായാണ് നമ്മള്‍ ജിബൂട്ടി എന്ന രാജ്യത്തേക്ക് പോയത്. ജിബൂട്ടിയിലെ പ്രധാന മേഖലയിലെല്ലാം കോവിഡ് 19 ലോക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമ ചിത്രീകരിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയായതിനാല്‍ തങ്ങളെ നിയന്ത്രണം ബാധിച്ചില്ല.

‘തജൂറ’ എന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. ‘ജിബൂട്ടി’യിലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സിനിമയുടെ ലോഞ്ചിന് കൊച്ചിയില്‍ വന്നിരുന്നു. ലൊക്കേഷനിലും മന്ത്രിമാര്‍ എത്തിയിരുന്നു. അവിടുത്തെ പ്രധാനമന്ത്രിയാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത് എന്നാണ് സിനു പറയുന്നത്.

ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മലയാളി വ്യവസായി ജോബി. പി. സാം ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകനും അഫ്സല്‍ അബ്ദുള്‍ ലത്തീഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയത്.

ബോളിവുഡ് നടിയായ ഷകുന്‍ ജസ്വാള്‍, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോര്‍ജ്, തമിഴ് നടന്‍ കിഷോര്‍, ഗീത, ആതിര, അഞ്ജലി നായര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.