ഫഹദിന്റെ ഡേറ്റ് കിട്ടി, പക്ഷേ..; ആ പേര് ദോഷം കരിയറിനെ ബാധിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്‍

ആദ്യ ചിത്രം മുടങ്ങിയ സംവിധായകനെന്ന പേര് തനിക്ക് കരിയറില്‍ വലിയ ദോഷം ചെയ്‌തെന്ന് വിവേക് 2018ല്‍ ഫഹദ് ഫാസിലിനൊപ്പം ഒരു റൊമാന്റിക്ക് ചിത്രം അനൗണ്‍സ് ചെയ്‌തെങ്കിലും ഷൂട്ടിംഗ് തുടങ്ങിയ ശേഷം ചില കാരണങ്ങള്‍ കൊണ്ട് പ്രൊജക്ട് ഉപേക്ഷിക്കേണ്ടതായി വന്നു. ഈ സിനിമ മുടങ്ങി പോയതോടെ തനിക്ക് സംവിധാനം അറിയില്ല എന്നുള്‍പ്പെടെ കുത്തുവാക്കുകളാണ് കേള്‍്കകേണ്ടി വന്നതെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ വിവേക് പറയുന്നു.

ഫഹദിനൊപ്പം പ്രഖ്യാപിച്ച ചിത്രം നടക്കാതെ പോയെങ്കിലും ആദ്യ ചിത്രം നടനൊപ്പം തന്നെ വേണമെന്ന് ഉറപ്പിച്ചിരുന്നു. തുടര്‍ന്നാണ് ‘അതിരന്‍’ സംഭവിക്കുന്നത്. ഫഹദ് ഫാസിലിന്റേയും സായ് പല്ലവിയുടേയും ഡേറ്റ്‌സ് ലഭിച്ചു എങ്കിലും ആദ്യ ചിത്രം മുടങ്ങിയ സംവിധായകന്‍ എന്നത് നിര്‍മ്മാതാക്കളെ പിന്തിരിപ്പിച്ചു. എന്നാല്‍ തന്നെ ഇതൊന്നും തളര്‍ത്തിയില്ലെന്ന് പറയുകയാണ് വിവേക്. രണ്ടാം സംവിധാന സംരംഭം ‘ദി ടീച്ചര്‍’ തിയേറ്ററുകളില്‍ എത്താനിരിക്കെ ആണ് സംവിധായകന്റെ പ്രതികരണം.

ഫഹദ് വിളിച്ചു. അങ്ങനെ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടു. ആദ്യത്തേത് പോയി, നീ പഴയ കാര്യം കളയൂ, നമുക്ക് മറ്റൊരു ചിത്രം ചെയ്യാമെന്ന് ഫഹദ് പറഞ്ഞു. ഞാന്‍ ഒന്ന് മടിച്ച് നിന്നെങ്കിലും ഫഹദിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

പിന്നെ പ്രൊഡ്യൂസറെ കിട്ടാനായിരുന്നു കഷ്ടപ്പാട്. ഫഹദിന്റെയും സായ് പല്ലവിയുടെയും ഡേറ്റ് കിട്ടിയെങ്കിലും ആദ്യ ചിത്രം മുടങ്ങിപ്പോയ സംവിധായകന്‍ എന്നത് പലരേയും പിന്തിരിപ്പിച്ചു. അവസാനമാണ് എനിക്ക് അടുത്ത് അറിയാവുന്ന സെഞ്ചുറി ഫിലിംസിന്റെ രാജു മാത്യു സിനിമ നിര്‍മിക്കാമെന്നേറ്റത്. അദ്ദേഹം ഇന്നില്ല, രണ്ടുവര്‍ഷം മുന്‍പ് മരിച്ചു.

കഥ പോലും കേള്‍ക്കാതെയാണ് രാജു മാത്യു സെഞ്ചുറി ഫിലിംസിന്റെ 125-ാമത്തെ ചിത്രമായി ‘അതിരന്‍’ നിര്‍മിക്കാം എന്ന് ഉറപ്പ് തന്നത്,’ വിവേക് പറഞ്ഞു.