പല ലോബികളുണ്ട് ബോളിവുഡില്‍, ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല : പ്രിയദര്‍ശന്‍

പല പ്രമുഖ തെന്നിന്ത്യന്‍ സംവിധായകരും പരാജയപ്പെട്ട ബോളിവുഡില്‍ താന്‍ പിടിച്ചുനിന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. സിനിമകളുടെ വിജയംകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡെന്നും സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല പക്ഷേ തനിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാനകാരണം ഞാന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചതുകൊണ്ടാണ്.

മറ്റൊന്ന് ബോളിവുഡിലെ ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല എന്നതാണ്. പഞ്ചാബി, മറാത്തി, യു.പി. അങ്ങനെ പല ലോബികളുണ്ട് ബോളിവുഡില്‍. അതില്‍ ഒന്നിലും പെടരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ പൊതുവേ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് കുറവാണ്. അതുകൊണ്ട് പൊതുസമ്മതി നേടാനും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങി മുന്‍നിര നടന്മാരെയെല്ലാം കൂടെ സിനിമകളും പരസ്യങ്ങളും ചെയ്യാനും സാധിച്ചു.

അവരൊന്നും ഒരിക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യാനാവില്ല എന്നു പറഞ്ഞിട്ടില്ല, അതെന്റെ ഭാഗ്യമായി കാണുന്നു. അതുപോലെ നല്ല കുറെ നിര്‍മാതാക്കള്‍ ഒന്നില്‍ക്കൂടുതല്‍ സിനിമകള്‍ എനിക്ക് തന്നു. ഹംഗാമയുടെ നിര്‍മാതാവുമൊത്തുള്ള അഞ്ചാമത്തെ സിനിമയാണിത്. അവരുദ്ദേശിച്ച ബജറ്റില്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാകാം അങ്ങനെ വീണ്ടും അവസരങ്ങള്‍ തരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.