മകളെ തോളിലിരുത്തിക്കൊണ്ട് പുഴ കടക്കുന്ന ഒരു അച്ഛൻ, അതായിരുന്നു ആ സിനിമയ്ക്കുള്ള പ്രചോദനം: ബ്ലെസ്സി

പത്മരാജൻ അടക്കം മലയാളത്തിലെ മുതർന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രം. ഒൻപത് ദിവസങ്ങൾ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകൻ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമർശിക്കപ്പെടുന്ന ഒരു ഫിലിം മേക്കർ കൂടിയാണ്.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത കാഴ്ച ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
പിന്നീട് 2005-ൽ തന്മാത്ര, 2006-ൽ പളുങ്ക് എന്നീ ചിത്രങ്ങൾ പുറത്തുവന്നു. ഇപ്പോഴിതാ പളുങ്ക് എന്ന സിനിമയുടെ കഥ എങ്ങനെയാണ് തനിക്ക് ലഭിച്ചതെന്ന് പറയുകയാണ് ബ്ലെസ്സി. ആ സമയത്ത് കണ്ട രണ്ട് പത്ര കട്ടിംഗുകളാണ് പളുങ്ക് ചെയ്യാൻ പ്രചോദനമായതെന്നാണ് ബ്ലെസ്സി പറയുന്നത്.

“ഞാൻ ആ സമയത്ത് കണ്ട ഒരു പത്രക്കട്ടിങ്ങുണ്ടായിരുന്നു. മകളെ തോളിലിരുത്തിക്കൊണ്ട് പുഴ കടക്കുന്ന ഒരു അച്ഛൻ. മകളെ സ്‌കൂളിൽ കൊണ്ടുപോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്‌തത്. ആ ഫോട്ടോ കണ്ടപ്പോൾ അതിലൊരു സിനിമയുടെ കഥയുണ്ടെന്ന് എനിക്ക് തോന്നി. എന്നെ വല്ലാതെ ടച്ച് ചെയ്‌ത ഫോട്ടോയായിരുന്നു അത്. അതുപോലെ ആ സമയത്ത് വായിച്ച മറ്റൊരു വാർത്തയുണ്ടായിരുന്നു.

കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഒരു കൊച്ചുകുട്ടിയെ പീഡിപ്പിച്ചു കൊന്ന ഒരാളുടെ വാർത്തയായിരുന്നു. മലയാളികളെ മൊത്തം ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. കൊട്ടാരക്കരയിലോ മറ്റോ ആയിരുന്നു അത് നടന്നത്. അയാളെ പൊലീസ് അറസ്റ്റ് ചെയ്‌ത വാർത്ത കണ്ടപ്പോൾ മുന്നേ ആലോചിച്ച കഥയും ഇതും ഒന്നിച്ചുചേർത്ത് ഒരു സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ എഴുതിയ സിനിമയാണ് പളുങ്ക്.” എന്നാണ് വണ്ടർ വാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’.
പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

 മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.