പലതരം ഫേക്ക് ഓഡിഷന്‍സ് നടക്കാറുണ്ട്, ഓഡിഷന് വിളിച്ചിട്ട് മോശമായ കാര്യങ്ങളും നടന്നേക്കാം; മുന്നറിയിപ്പുമായി ദിനേഷ് പ്രഭാകര്‍

അഭിനേതാവ് എന്നതിലുപരി കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് ദിനേഷ് പ്രഭാകര്‍. ഇപ്പോഴിതാ സിനിമാരംഗത്തെ വ്യാജ ഓഡിഷനുകളെ കുറിച്ച് സിനിമാമോഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അദ്ദേഹം.
സിനിമയില്‍ എങ്ങനെ എങ്കിലും ഒന്ന് അഭിനയിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാര്‍ മുന്‍പും പിന്‍പും ചിന്തിക്കുന്നില്ല എന്നാല്‍ ഓഡിഷനെന്ന പേരില്‍ നടക്കുന്നത് റിയല്‍ ആണോന്ന് ചിന്തിക്കാത്തതാണ് ഒരുവിധം പ്രശ്നങ്ങള്‍ക്കും കാരണം അദ്ദേഹം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ദിനേഷിന്റെ വാക്കുകള്‍ ഇങ്ങനെ

”എന്നെ പലരും ഈ കാര്യങ്ങള്‍ ചോദിക്കാനായി വിളിക്കാറുണ്ട്. ഇത്തരം ഓഡിഷനുകള്‍ക്ക് പോയിട്ട് പൈസ നഷ്ടപ്പെട്ടവരും വലിയ അബദ്ധങ്ങള്‍ പറ്റിയതുമായ ഒത്തിരി ആളുകളുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോന്ന് നൂറ് പോരോട് ചോദിച്ചാല്‍ അതില്‍ തൊണ്ണൂറ്റിയെട്ട് പേരും ഉണ്ടെന്നായിരിക്കും പറയുക. ചിലപ്പോള്‍ ഒന്നോ രണ്ടോ പേര് താല്‍പര്യമില്ലെന്ന് പറയുമായിരിക്കും. അത്രയും ഇതിലേക്ക് ആകര്‍ഷിച്ച് നില്‍ക്കുന്നവരാണ്.

ഒരു അവസരം കിട്ടാന്‍ അന്വേഷിച്ച് നടക്കുന്നവരാണെങ്കില്‍ അവര്‍ എന്തിനും കേറിയങ്ങ് സമ്മതിക്കും. കാസ്റ്റിങ് കോള്‍ കണ്ടാല്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ, ആരാണ് ഇതിന് പിന്നിലെന്ന് ചോദിക്കാതെ നടത്തുന്നത് ആരാണ്. നിര്‍മാണം ഉത്തരവാദിത്വമുള്ളവരാണോ ഇതൊന്നും അന്വേഷിക്കാതെ പിള്ളേര് അപ്പോള്‍ തന്നെ ചാടി പുറപ്പെടുകയാണ്. നൂറ് രൂപയാണ് ഇതിന്റെ രജിസ്ട്രേഷന്‍ എന്ന് പറയുമ്പോള്‍ പിള്ളേരെ സംബന്ധിച്ച് അത് വലിയ തുകയല്ല.

പക്ഷേ മൂവായിരം പേരായിരിക്കും ഈ നൂറ് രൂപ കൊടുക്കുന്നത്. അപ്പോള്‍ ഈ പറയുന്നവരെല്ലാം ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ അവിടെയിരിക്കുന്നവന്റെ കൈയില്‍ എത്തിക്കും. അവന്‍ അതും വാങ്ങി ആ വഴിക്ക് മുങ്ങും. ഇത്തരത്തില്‍ ഇല്ലാത്ത സിനിമയുടെ അടക്കം പേരില്‍ പലതരം ഫേക്ക് ഓഡിഷന്‍സ് നടക്കാറുണ്ട്. ഓഡിഷന് വിളിച്ചിട്ട് മോശമായ കാര്യങ്ങളും നടന്നേക്കാം. മറ്റ് ഏത് മേഖലയെയും പോലയല്ല. പ്രശസ്തി ആഗ്രഹിച്ച് അതിന് വേണ്ടി വരുന്ന മേഖലയാണ് സിനിമ.