കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തുന്നുണ്ട്, ടൊവിനോ എന്നെ സഹായിച്ചു.. ഈ കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്: ദിലീപ്

‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ‘ബാന്ദ്ര’ നവംബര്‍ 10ന് തിയേറ്ററുകളില്‍ എത്തുകയാണ്. രൂപത്തിലും ഭാവത്തിലും ഒരുപാട് വ്യത്യസ്തതയാണ് ചിത്രത്തിലെ അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തിനായി ദിലീപ് വരുത്തിയിരിക്കുന്നത്.

ചിത്രത്തിനായുള്ള തന്റെ കഷ്ടപ്പാടുകളെ കുറിച്ചും അതില്‍ തന്നെ ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. ”സിനിമയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്? ബാന്ദ്രയ്ക്ക് വേണ്ടി കുറേ കാലമായി താടിയും മുടിയും നീട്ടി വളര്‍ത്തി. കഥാപാത്രത്തിന് വേണ്ടി ഫിറ്റായിരിക്കണം.”

”ഞാന്‍ ജിമ്മിലൊന്നും പോകാന്‍ താല്‍പര്യം ഇല്ലാത്ത ആളാണ്. ഈ സിനിമയ്ക്ക് വേണ്ടി അതൊക്കെ ചെയ്തു. അതിനായി ടൊവിനോ അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ പറഞ്ഞുവിട്ടു. പുളളി സിനിമ തീരുന്നത് വരെ തന്റെ കൂടെ ഉണ്ടായിരുന്നു. രാത്രിയാണ് ഷൂട്ട് തീരുന്നത് എങ്കില്‍ അത് കഴിഞ്ഞ് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യും.”

”ഡയറ്റ് ഫോളോ ചെയ്തു. ഇതൊരു വലിയ ജോലിയാണ്. ബാന്ദ്രയ്ക്ക് റിസ്‌ക് എടുത്തത് പ്രൊഡ്യൂസറായ വിനായക ഫിലിംസിന്റെ അജിത്ത് ആണ്. കാരണം ഇത്രയും വലിയ സിനിമയാണ്. ഈ ബജറ്റിലുളള ഒരു സിനിമയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്ത് ആവശ്യപ്പെട്ടിട്ടുണ്ടോ അതെല്ലാം കൊണ്ട് വന്ന് തന്നിട്ടുണ്ട്” എന്നാണ് ദിലീപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പുതിയ ഗെറ്റപ്പില്‍ ഗംഭീര ആക്ഷനുകളുമായാകും ദിലീപ് ബാന്ദ്രയില്‍ എത്തുക. ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ഗാനവുമെല്ലാം പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിക്കാനുള്ള വക നല്‍കിക്കൊണ്ടാണ്. ഉദയകൃഷ്ണ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.