ഒരൊറ്റ സിനിമയിൽ ക്ലാപ്പ് അടിച്ച അറിവിലാണ് ബേസിൽ കുഞ്ഞിരാമായണം ചെയ്ത് ഹിറ്റാക്കുന്നത്; സിനിമ എന്നത് കോമൺസെൻസാണ്; ബേസിലിനെ പ്രശംസിച്ച് ധ്യാൻ ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

തിരയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ കിട്ടിയ ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം. ഇപ്പോഴിതാ സിനിമകളെ കുറിച്ചും ബേസിൽ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ഒരൊറ്റ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച അനുഭവത്തിൽ നിന്നാണ് ബേസിൽ ജോസഫ് കുഞ്ഞിരാമയണം പോലെയൊരു സിനിമ ചെയ്ത് ഹിറ്റാക്കിയത് എന്നാണ് ധ്യാൻ പറയുന്നത്. കൂടാതെ സിനിമയെന്നത് കോമൺസെൻസാണെന്നും ധ്യാൻ പറയുന്നു.

“കുഞ്ഞിരാമായണം സിനിമ ബേസിൽ ചെയ്യുന്നത് തിരയിൽ ക്ലാപ് അടിച്ചതിന്റെ അറിവ് വച്ചിട്ടാണ്. 2015 ൽ ഓണത്തിന് റിലീസായ ലോഹം, ഉട്ടോപ്യയിലെ രാജവ്, ജമ്‌നാപ്യാരി, ഡബിൾ ബാരൽ കുഞ്ഞിരാമായണം എന്നീ സിനിമകളിൽ ഓണം വിന്നറായിരുന്നു ആ ചിത്രം. ഏറ്റവും വലിയ എന്റർടെയ്‌നറുമായിരുന്നു.

ലിജോ ചേട്ടൻ, രഞ്ജിത് ചേട്ടൻ തുടങ്ങി എത്രയോ വലിയ സംവിധായകരുടെ സിനിമകൾ അതിലുണ്ടായിരുന്നു. ഒരു പടം മാത്രം ക്ലാപ് അടിച്ച ഒരാൾക്കുള്ള സിനിമാറ്റിക്ക് ‘അറിവ് എന്താണ്? ഒരു പടം മതി. കാരണം സിനിമ എന്നത് കോമൺസെൻസാണ്. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ.

നമ്മൾ വിചാരിക്കുന്നത് നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാൽ മാത്രമേ അറിവുണ്ടാകു എന്നാണ്.
സിനിമ കാണുന്നവർക്ക് അറിവുണ്ട്, സിനിമ പഠിക്കുന്നവർക്ക്, അറിയുന്നവർക്ക് എല്ലാവർക്കും അറിവുണ്ട്. ബേസിക്ക് സാധനങ്ങളെയുള്ളൂ സിനിമയിൽ വൈഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകൾ. അത് എവിടെ വയ്ക്കണം എന്ന് അറിഞ്ഞാൽ മതി. കഥ പറയാൻ അറിഞ്ഞാൽ മതി.

അത് പോലും അറിയാത്ത ആളുകളുണ്ട് ഇപ്പോഴും. അത്രയോ വലിയ ചീഫ് അസോസിയേറ്റുമാരുടെ ആദ്യ സിനിമ പരാജയപ്പെട്ടിട്ടുണ്ടല്ലോ? ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ?
എത്ര സമയത്തിൽ ഈ ക്രാഫ്റ്റിനെ നമ്മൾ പഠിച്ചെടുക്കുന്നു എന്നുള്ളതിലാണ് കാര്യം.” എന്നാണ് ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

അതേസമയം നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.