അങ്കമാലി ഡയറീസ് കണ്ട് മലയാളത്തിലെ നല്ലൊരു നടി തിയേറ്ററിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്: ചെമ്പൻ വിനോദ്

മലയാളത്തിൽ അതുവരെയിറങ്ങിയ ഗ്യാങ്ങ്സ്റ്റർ സിനിമകളിൽ നിന്നും വ്യത്യസ്തമായി മേക്കിങ് കൊണ്ടും ആഖ്യാനശൈലികൊണ്ടും മികച്ചു നിന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് ആയിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സമീപകാലത്ത് മലയാളത്തിലിറങ്ങിയ മറ്റ് സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ചെമ്പൻ വിനോദ്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള മുന് സിനിമകൾ പ്രേക്ഷകർ നല്ല രീതിയിൽ തന്നെ സ്വാധീനിച്ചെന്നും എന്നാൽ ചില പ്രമേയങ്ങൾ എല്ലാവർക്കും ഇഷ്ടമാവണമെന്നില്ലെന്നും ചെമ്പൻ വിനോദ് പറയുന്നു.

കൂടാതെ അങ്കമാലി ഡയറീസ് പ്രദർശനത്തിനിടെ മലയാളത്തിലെ ഒരു മികച്ച നടി തിയേറ്ററിൽ നിന്നും ഇറങ്ങി പോയെന്നും ചെമ്പൻ വിനോദ് പറയുന്നു. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റമ്പാൻ’ എന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ചെമ്പൻ വിനോദ് ആണ്.

“മലൈക്കോട്ടെ വാലിബന് ശേഷം ഇറങ്ങിയ മൂന്ന് സിനിമകൾ ഒരേ സമയം ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഞാൻ തിയറ്ററിൽ പോയി ആദ്യമായാണ് ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ കാണുന്നത്. ഭ്രമയു​ഗത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്.

വേറെയൊരു പ്രമേയവും പാറ്റേണും. നമ്മൾ പണ്ട് മനോരമയിലൊക്കെ വായിച്ച കഥകളെ പോലെ. പ്രേമലു ഒരു റൊമാന്റിക് കോമഡിയാണ്. മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറാണ്. മൂന്നും വ്യത്യസ്ത പ്രമേയമാണ്. അവതരിപ്പിക്കേണ്ട രീതിയിൽ അവതരിപ്പിച്ചപ്പോൾ മൂന്നും നല്ലതെന്ന് ആളുകൾ പറഞ്ഞു.

ചില പ്രമേയങ്ങൾ എല്ലാവർക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അങ്കമാലി ഡയറീസ് കണ്ട് എന്റെ കൂടെ അഭിനയിച്ച മലയാള സിനിമയിലെ നല്ലൊരു നടി തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. കാരണം അവർക്ക് പന്നി, ബോംബ് പൊട്ടുന്നത് ഒന്നും ഇഷ്ടപ്പെട്ടില്ല. പക്ഷെ അങ്കമാലി ഡയറീസ് സൂപ്പർഹിറ്റ് സിനിമയായിരുന്നു. ഞങ്ങൾക്ക് സാമ്പത്തികമായി പേരും പ്രശസ്തിയുമെല്ലാം കിട്ടിയ സിനിമയാണ്.

ഏത് സിനിമയായാലും നല്ലതെന്ന് കൂടുതൽ ആളുകൾ പറയുന്നത് വിജയിക്കപ്പെ‌ടുന്നു. അഭിപ്രായങ്ങൾ എപ്പോഴും അങ്ങോ‌ട്ടും ഇങ്ങോട്ടും ഉണ്ടാകും. ഒരു സിനിമ വിജയിച്ചാൽ അത് കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നാണ് അർത്ഥം. പക്ഷെ അത് വർക്കാകത്തവരും ഉണ്ടാകും. എനിക്ക് തന്നെ ചില സൂപ്പർഹിറ്റ് സിനിമകൾ ഇഷ്ടമല്ല. ആ കഥ എന്നോട് വന്ന് പറഞ്ഞാൽ പോലും ഞാൻ ചെയ്യില്ല.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ചെമ്പൻ വിനോദ് പറഞ്ഞത്.