ഒരു കഥാപാത്രത്തിനായി മൂന്ന് വർഷമൊക്കെ മാറ്റിവെക്കാനുള്ള ധൈര്യം അയാൾക്കുണ്ട്: ബ്ലെസ്സി

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’.
പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ പൃഥ്വിയെ ആടുജീവിതത്തിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ പലരും തന്നെ നിരുത്സാഹപ്പെടുത്തിയതിനെ പറ്റി സംസാരിക്കുകയാണ് ബ്ലെസ്സി. എന്നാൽ അത്തരം ചോദ്യങ്ങളെയെല്ലാം മറികടന്ന് താൻ എന്തുകൊണ്ടാണ് പൃഥ്വിയെ തന്നെ നജീബ് ആയി കാസ്റ്റ് ചെയ്തുവെന്നും ബ്ലെസ്സി പറയുന്നു. മണൽ വാരുന്ന തൊഴിലുമായി ജീവിക്കുന്ന തടിയൊക്കെയുള്ള നജീബിൽ നിന്ന് മെലിഞ്ഞ ശരീരത്തിലേക്ക് എത്താൻ പൃഥ്വിക്ക് മാത്രമേ സാധിക്കുകയൊള്ളൂ എന്നാണ് ബ്ലെസ്സി പറയുന്നത്

“ഈ സിനിമയെപ്പറ്റി ചിന്തിച്ചിരുന്ന സമയത്ത്, പൃഥ്വിയാണ് നടനെന്ന് അറിഞ്ഞപ്പോൾ പലരും എന്നോട് ചോദിച്ചിരുന്നു. ആ സമയത്ത് ബെന്യാമിന്റെ വീട്ടിൽ വെച്ച് നടന്ന ഫങ്ഷനും പല ആളുകളും അതിനെ ചോദ്യം ചെയ്തിരുന്നു.

ആ സമയത്ത് അയാൾക്കുണ്ടായിരുന്ന ഇമേജ് എന്നു പറയുന്നത്, സുമുഖനായ ഒരു ചെറുപ്പക്കാരൻ, ചോക്ലേറ്റ് ബോയ്, വളരെ തന്റേടി ആയ ഒരുവൻ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അയാളെ മാറ്റിനിർത്തുകയായിരുന്നു.

എന്നാൽ ഞാൻ പൃഥ്വിയിൽ കണ്ട രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അയാളുടെ ഡെഡിക്കേഷൻ. ഈ ഒരു കഥാപാത്രത്തിനായി രണ്ട് വർഷം അല്ലെങ്കിൽ മൂന്ന് വർഷമൊക്കെ മാറ്റി വെക്കാനുള്ള ധൈര്യം അയാൾക്കുണ്ട്.

ഇതിന് വേണ്ടി ബോഡി ട്രാൻസ്ഫോർമേഷൻ ഒക്കെ ചെയ്യാൻ ആ സമയത്ത് അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണൽ വാരുന്ന തൊഴിലുമായി ജീവിക്കുന്ന തടിയൊക്കെയുള്ള നജീബിൽ നിന്ന് മെലിഞ്ഞ ശരീരത്തിലേക്ക് എത്താൻ അയാൾക്ക് മാത്രമേ സാധിക്കുള്ളൂ.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ബ്ലെസ്സി പറഞ്ഞത്.

ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.