ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ ചിത്രീകരിച്ചിട്ടില്ല.. അത് നോവലിന് വേണ്ടി മാത്രം എഴുതി ചേര്‍ത്തത്..; ബെന്യാമിന്റെ വാക്കുള്‍ക്കെതിരെ ബ്ലെസിയും നജീബും

‘ആടുജീവിതം’ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലെസിയുടെ 16 വര്‍ഷത്തെ പ്രയത്‌നവും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട രംഗം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലോടെ കട്ട് ചെയ്‌യേണ്ടി വന്നുവെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞിരുന്നു.

ആടുമായി നജീബ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സീന്‍ ചിത്രീകരിച്ചിരുന്നുവെന്നും എന്നാല്‍ ആ സീന്‍ ഉണ്ടെങ്കില്‍ എ സര്‍ട്ടിഫിക്കറ്റ് ആകും സിനിമയ്ക്ക് എന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതു കൊണ്ടാണ് അത് കട്ട് ചെയ്ത് കളഞ്ഞത് എന്നായിരുന്നു ബെന്യാമിന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

ഈ വിഷയത്തില്‍ വിയോജിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബ്ലെസി ഇപ്പോള്‍. അങ്ങനെയൊരു രംഗം ചിത്രീകരിച്ചിട്ടില്ല എന്നാണ് ബ്ലെസി വ്യക്തമാക്കുന്നത്. നോവലിലെ ആ രംഗം എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തോടാണ് ബ്ലെസിപ്രതികരിച്ചത്. ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്.

”ഇതെല്ലാം കാണിച്ചു കൊള്ളാം ഇതെല്ലാം ചെയ്തു കൊള്ളാം എന്നൊരു എഗ്രിമെന്റ് ഞാനും ബെന്യാമിനും തമ്മില്‍ ഇല്ല. തന്റെ നാട്ടില്‍ സൈനു എന്ന പെണ്ണിനെ നെഞ്ചില്‍ കൊണ്ടു നടക്കുന്ന മനുഷ്യനെ വൈകാരികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് ഒരു ഇമോഷണല്‍ കണ്ടിന്യൂവിറ്റി ഉണ്ട്.”

”സാഹിത്യത്തില്‍ ഒരു നോവലിലെ ഒരു ചാപ്റ്ററില്‍ കണ്ട കാര്യം തുടര്‍ച്ചയായി തോന്നണമെന്നില്ല. ആടുകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തുടര്‍ച്ച എന്താണ്. അതിന് തുടര്‍ച്ച ഉണ്ടായിരുന്നുവെങ്കില്‍ അത് എനിക്ക് ചെയ്യേണ്ടി വരും. പിന്നീട് ഉണ്ടാവുന്ന കാത്തിരിപ്പിനൊന്നും ഒരു ധാരണ ഇല്ലാത്ത അവസ്ഥയായി മാറും.”

”ഇതിനെ നന്നായിട്ട് ചെയ്തിട്ടുണ്ടെന്നാ എന്റെ വിശ്വാസം. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന്റെ ഉത്തരം എനിക്ക് പറയേണ്ട കാര്യമില്ല” എന്നാണ് ബ്ലെസി പറയുന്നത്. അതേസമയം, നോവലില്‍ പറയുന്നതു പോലെ ആടുകളുമായി താന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്ന് നജീബും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ആടുകളെയൊക്കെ താന്‍ മക്കളെ പോലെയാണ് കണ്ടത്, അത്തരം കാര്യങ്ങള്‍ നോവലിന് വേണ്ടി ബെന്യാമിന്‍ എഴുതി ചേര്‍ത്തത് മാത്രമാണ്. ആടുകളെ താന്‍ സ്‌നേഹിച്ചാണ് വളര്‍ത്തിയത്. എന്തിനാണ് അങ്ങനെ എഴുതിയതെന്ന് ബെന്യാമിനോട് ചോദിച്ചപ്പള്‍ കഥയ്ക്ക് വേണ്ടി എഴുതിയതാണ് എന്നായിരുന്നു പറഞ്ഞത്. അങ്ങനെ എഴുതിയത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നജീബ് പറഞ്ഞിരുന്നു.