ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാന്‍ ദിവസവും ഒരാള്‍ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്: ബിനു പപ്പു

മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹമുള്ള ഒരു നടനായിരുന്നു പപ്പു എന്ന് മകന്‍ ബിനു പപ്പു. അത്രയും ആഗ്രഹത്തോടെ അച്ഛന്‍ ചെയ്യാനിരുന്ന ഒരു വേഷം ഇറങ്ങാതെ പോയതില്‍ അദ്ദേഹം വിഷമിച്ചിട്ടുണ്ട് എന്നും ബിനു പപ്പു പറഞ്ഞു.

‘രാവണപ്രഭു’വിന് മുമ്പേ രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു അത് എന്നും ആ സിനിമയക്ക് വേണ്ടി പപ്പു ഒരുപാട് തായാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നും ബിനു പപ്പു ഓര്‍ത്തെടുത്തു. ‘ആ സിനിമക്കായി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാന്‍ ദിവസവും ഒരാള്‍ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്,’ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘സമ്മര്‍ ഇന്‍ ബത്ലഹേമി’ന്റെ സമയത്താണ് അച്ഛന് സുഖമില്ലാതെയാകുന്നത്. ‘സുന്ദര കില്ലാടി’ സിനിമയുടെ സെറ്റില്‍ നിന്നും അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ സെറ്റിലേക്കാണ്. ആദ്യ ദിവസം അഭിനയിച്ച് തീരെ വയ്യാതെയാണ് അച്ഛന്‍ വീട്ടില്‍ വന്നതാണ്. ന്യൂമോണിയയായിരുന്നു അച്ഛന്.

‘ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ആദ്യം ഡോക്ടര്‍ പറഞ്ഞത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ഉറപ്പില്ല എന്നാണ്. പക്ഷേ ഭാഗ്യം കൊണ്ട് അച്ഛന്‍ വീണ്ടും തിരിച്ചു പഴയത് പോലെ വന്നു. ബിനു കൂട്ടിച്ചേര്‍ത്തു.