മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയുമെല്ലാം കാണാന്‍ പോയിട്ടുണ്ട്, രാഷ്ട്രീയം അന്ന് തന്നെ നിര്‍ത്തിയതാണ്: ഭീമന്‍ രഘു

താന്‍ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി നടന്‍ ഭീമന്‍ രഘു. 2016ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അതിന് ശേഷം ബിജെപിയില്‍ ഇറങ്ങിയതു കൊണ്ട് ആളുകള്‍ പുച്ഛിക്കാന്‍ തുടങ്ങിയെന്നും ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും താരം പറഞ്ഞുരുന്നു.

രാഷ്ട്രീയം ഇപ്പോള്‍ തനിക്ക് താല്‍പര്യമില്ലാത്ത വിഷയമാണ് എന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ഭീമന്‍ രഘു. അന്ന് തന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞതാണ്.

അതല്ല ചെയ്താല്‍ രസമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ പോയി നിന്നതാണ്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. പക്ഷെ തനിക്ക് താല്‍പര്യമില്ലാത്ത കാര്യമാണ്. ഇന്റര്‍വ്യൂ ഒക്കെയാണെങ്കില്‍ താന്‍ വച്ച് കീറിക്കളയും.

ഇടയ്ക്ക് അവര്‍ തന്നെ പ്രോഗ്രാമുകള്‍ക്ക് വിളിക്കാറുണ്ട്. എന്നാല്‍ താന്‍ രാഷ്ട്രീയം അന്നത്തോടെ മടക്കിവച്ചു. തനിക്ക് രാഷ്ട്രീയക്കാരില്‍ വേര്‍തിരിവില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമൊക്കെ താന്‍ പോയി കാണാറുണ്ട്.

എന്നാല്‍ അതൊന്നും പാര്‍ട്ടി ബേസില്‍ അല്ല. സെലിബ്രിറ്റി എന്ന നിലയിലാണ്. രാഷ്ട്രീയം താന്‍ അന്ന് തന്നെ നിര്‍ത്തി എന്നാണ് ഭീമന്‍ രഘു ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.