'ജീന്‍സും ടോപ്പുമൊക്കെ കീറി, ഞാന്‍ നടുറോഡില്‍ ഇരുന്ന് കരഞ്ഞു'; സിനിമാചിത്രീകരണത്തെ കുറിച്ച് ഭാവന

സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ചിത്രത്തിലെ ‘കറുപ്പിനഴക്’ എന്ന ഗാനം ചിത്രീകരിച്ചപ്പോഴുള്ള കഥയാണ് ഭാവന സരിഗമപ റിയാലിറ്റി ഷോയില്‍ പങ്കുവച്ചത്. ഈ പാട്ടും അതിന്റെ ഷൂട്ടിംഗും ഭയങ്കര രസമാണ്. വിയന്ന, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ്. പൃഥ്വിരാജ്, ചാക്കോച്ചന്‍, ജയേട്ടന്‍, മീരചേച്ചി എന്നിങ്ങനെ എല്ലാവരുമുണ്ട്.

ആദ്യമായി താന്‍ പോയ വിദേശ രാജ്യം ദുബായ് ആണ്. അതിന് ശേഷം പോവുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംക്ഷയായിരുന്നു. താന്‍ വെറുതേ നടന്നാല്‍ പോലും വീഴുന്നൊരു സ്വഭാവം ഉണ്ട്. പക്ഷേ സിനിമയില്‍ സൈക്കിള്‍ ഒക്കെ ഓടിക്കണം.

ആ സീനില്‍ ഒരു ഇറക്കത്തിലൂടെ സൈക്കിള്‍ ഓടിച്ച് വരുന്നുണ്ട്. ശേഷം അത് കട്ട് ചെയ്തിരിക്കുന്ന ഭാഗത്ത് താന്‍ നേരെ പോയി തലക്കുത്തി വീഴുന്നതാണ്. വീഴുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇല്ല വീഴില്ല എന്നൊക്കെ താന്‍ തന്നെ പറയുന്നുണ്ട്. പക്ഷേ കണ്ട് നില്‍ക്കുന്നവര്‍ക്ക് താന്‍ ഇപ്പോള്‍ വീഴുമെന്ന് തന്നെ തോന്നി.

അങ്ങനെ പ്രൊഡ്യൂസര്‍ തന്റെ സൈക്കിളില്‍ ഒറ്റ പിടുത്തമങ്ങ് പിടിച്ചു. വീഴാതിരിക്കാനാണ് അദ്ദേഹം പിടിച്ചത്. എന്നാല്‍ അങ്ങനെ തിരിഞ്ഞ് തലക്കുത്തി മറിഞ്ഞ് താന്‍ വീണു. ജീന്‍സും ടോപ്പുമൊക്കെ കീറി. പിന്നാലെ താന്‍ നടുറോഡില്‍ ഇരുന്ന് കരയുകയാണ്. ഇപ്പോഴാണെങ്കില്‍ സാരമില്ല, സാരമില്ല എന്നൊക്കെ പറഞ്ഞ് താന്‍ അഡ്ജസ്റ്റ് ചെയ്യും.

അന്ന് പതിനാറ് വയസേയുള്ളു. കിടന്ന് കരയുകയാണ്. മേക്കപ്പൊക്കെ പരന്ന് ഒഴുകി. കമല്‍ സാറും ബാക്കി എല്ലാവരും വന്ന് കരയല്ലേന്ന് പറയുകയും മാറി നിന്ന് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഏകദേശം രണ്ട് മണിക്കൂറോളം തങ്ങള്‍ക്ക് ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല എന്നുമാണ് ഭാവന പറയുന്നത്.