ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും, അഞ്ചെട്ട് ദിവസം തളര്‍ന്ന് കിടക്കും.. ചാവില്ലെന്ന് അറിയാമായിരുന്നു: ബീന കുമ്പളങ്ങി

ആശ്രയത്തിന് ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന നടി ബീന കുമ്പളങ്ങിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. സഹോദരിയും ഭര്‍ത്താവും കൂടി വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് ബീന വെളിപ്പെടുത്തിയത്. നടി സീമ ജി നായരുടെ നേതൃത്വത്തില്‍ നടിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

താന്‍ നേരിട്ട ദുരിതങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ബീന കുമ്പളങ്ങി ഇപ്പോള്‍. ”പേടിച്ചാണ് അവിടെ കഴിഞ്ഞത്. ആരാണ് എപ്പോഴാണ് എന്താണ് പറയുക എന്നറിയില്ല. ഫോണ്‍ വിളിക്കാനൊന്നും പറ്റില്ല. അതൊക്കെ പിന്നീട് വേറെ കഥകളായി മാറും. ഒത്തിരി പ്രശ്നങ്ങളായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഷുഗറിന്റെ ഗുളിക അഞ്ചാറെണ്ണം എടുത്ത് കഴിക്കും.”

”ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. അതോടെ തളര്‍ന്ന് കിടക്കുമല്ലോ. അങ്ങനെയൊരു അഞ്ചെട്ട് ദിവസം കിടന്നു. അങ്ങനെയാണ് അവിടെ ജീവിച്ചത്. മനസ് വിഷമിച്ചിട്ട് ചെയ്തതാണ്. പിന്നീട് ഒരു ദിവസം എന്റെ നേരാങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ ഞാന്‍ ആ കോലായില്‍ മറിഞ്ഞു വീണു. അവന്‍ ഓടിപ്പോയി എല്ലാവരേയും വിളിച്ചു കൊണ്ടു വന്നു.”

”ചാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. തളര്‍ന്ന് കിടക്കുകയായിരുന്നു. സീമയുണ്ടായിരുന്നു എനിക്കൊപ്പം പൊലീസിനെ കാണാന്‍. ഇനി പൊലീസ് സ്റ്റേഷനില്‍ പോകേണ്ടതില്ല. തെളിവൊന്നുമില്ല. ആദ്യമൊക്കെ അനിയന്‍ കുറേ യുദ്ധം വെട്ടി. അവര്‍ക്ക് രണ്ട് മാസം അവധി കൊടുക്കാമെന്ന് പറഞ്ഞു, മാറാന്‍. അവര്‍ക്ക് കൊടുത്തില്ലെങ്കിലും വീട് ഞാന്‍ ആ മക്കള്‍ക്ക് കെടുക്കും.”

Read more

”ഞാനത് എല്ലാവരോടും പറഞ്ഞിട്ടുണ്ട്. എന്റെ കാല ശേഷം ഈ വീട് അവര്‍ക്ക് കൊടുക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പക്ഷെ ഇവര്‍ എന്നോട് ചെയ്തത് എനിക്ക് അറിയാമല്ലോ. അതിനാല്‍ ഞാന്‍ മരിച്ച ശേഷം ആ മക്കള്‍ക്ക് കൊടുക്കാം എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്” എന്നാണ് ബീന ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുന്നത്.