ബേസിൽ ബാറിലല്ല; വേറെ ലെവൽ ചർച്ചയിൽ; ചിത്രം പങ്കുവെച്ച് ബെന്യാമിൻ

റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോയ്ക്ക് ശേഷം ധ്യാൻ ബേസിലിനെ പറ്റി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു.

സിനിമയിലെ തന്റെ പ്രകടനം കണ്ട് ബേസിൽ ജോസഫ് തകർന്നിരിക്കുകയാണെന്നും, തൃശൂരിലെ ഏതോ ലോഡ്ജിൽ മദ്യപിച്ച്കൊണ്ടിരിക്കുകയാണെന്നും തമാശ രൂപേണ ധ്യാൻ പറയുന്നു.

എന്നാൽ ബേസിൽ പുതിയ സിനിമയുടെ ചർച്ചയിലാണെന്നാണ് എഴുത്തുകാരൻ ബെന്യാമിൻ പറയുന്നത്. ആടുജീവിതത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ബെന്യാമിന്റെ സാഹിത്യ സൃഷ്ടികൾ പുതിയ സിനിമയ്ക്കായി ആലോചിക്കുന്ന സംവിധായകർ നിരവധിയാണ്. അതുകൊണ്ട് തന്നെ ബെന്യാമിൻ- ബേസിൽ ജോസഫ് കൂടികാഴ്ച സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന പുസ്തകമാണോ ബേസിൽ സിനിമയാക്കാൻ പോവുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്ന പ്രധാന ചോദ്യം.

“തന്റെ അഭിനയം കണ്ട് അസൂയ മൂത്ത ബേസിൽ തൃശ്ശൂരിൽ എവിടെയോ ബാറിലാണെന്ന് – ധ്യാൻ.
ചുമ്മാ, താനിവിടെ വേറെ ലവൽ ചർച്ചയിലാണെന്ന് മച്ചാൻ” എന്നാണ് ബേസിലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബെന്യാമിൻ കുറിച്ചത്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി. ആർ ഇന്ദുഗോപനും കൂടെയുണ്ടായിരുന്നു.

“ബേസിലിനെക്കുറിച്ചുള്ള വിവരമൊന്നുമില്ലേ? സിനിമയിലെ എന്റെ പെർഫോമൻസ് കണ്ട് തകർന്ന് തൃശൂർ ഭാഗത്ത് ഏതോ ലോഡ്ജ് എടുത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയാണ്, അവൻ തകർച്ചയിലാണ്. ബേസിലിനെ കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഡാ മോനേ ബേസിലേ ഞാൻ തൂക്കിയെടാ.” എന്നാണ് ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.