ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി....; കുറിപ്പുമായി ഭദ്രന്‍

28 വര്‍ഷത്തിന് ശേഷം 4കെ ദൃശ്യമികവില്‍ മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം ‘സ്ഫ്ടികം’ ഫെബ്രുവരി 9ന് റീ റിലീസ് ചെയ്യുകയാണ്. സിനിമയുടെ റീ റിലീസിന് മുമ്പ് ചിത്രത്തിലെ മണ്‍മറഞ്ഞ കലാകരന്മാരുടെ ഓര്‍മ്മിക്കാനായി ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫെബ്രുവരി 5ന് ആണ് കലാകാരന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാനായി ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഭദ്രന്റെ കുറിപ്പ്:

സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തിയേറ്റുകളില്‍ ഫെബ്രുവരി 9ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്ന് നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി. ഭാസ്‌കരന്‍ മാസ്റ്റര്‍, ജെ. വില്യംസ്, എം.എസ്. മണി, പറവൂര്‍ ഭരതന്‍, എന്‍.എഫ് വര്‍ഗീസ്, എന്‍.എല്‍. ബാലകൃഷ്ണന്‍.

ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി….! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ? ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍.

ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു. സ്‌നേഹത്തോടെ ഭദ്രന്‍…