ആ സിനിമ നിര്‍മ്മിച്ചപ്പോള്‍ സ്വന്തം പേര് പ്രൊഡ്യൂസറുടെ പേരിന്റെ സ്ഥാനത്ത് എഴുതാന്‍ സാധിക്കാത്ത അവസ്ഥ, പലരും പിന്തിരിപ്പിച്ചതാണ്: ബാബുരാജ്

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി ഹാസ്യ കഥാപാത്രങ്ങളിലേക്ക് ചേക്കേറിയ താരമാണ് ബാബുരാജ്. നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാണി വിശ്വനാഥ് തകര്‍ത്ത് അഭിനയിച്ച ദ ഗ്യാംഗ് സിനിമ നിര്‍മ്മിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ചാണ് ബാബുരാജ് ഇപ്പോള്‍ മനസു തുറന്നിരിക്കുന്നത്.

ഗ്യാംഗ് നിര്‍മ്മിച്ചപ്പോള്‍ നിര്‍മ്മാതാവിന്റെ പേരിന്റെ സ്ഥാന ത്ത് സ്വന്തം പേര് എഴുതാന്‍ സാധിക്കാത്ത അവസ്ഥ ആയിരുന്നു എന്ന് ബാബുരാജ് പറയുന്നു. അന്നൊന്നും ഒരു നടന്‍മാരും സിനിമ നിര്‍മ്മിക്കില്ല. നിര്‍മ്മിച്ചാല്‍ പിന്നെ സിനിമ കിട്ടില്ല. തന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞാണ് തന്റെ പേര് വയ്ക്കാതെ മറ്റൊരു പേര് വച്ചത്. ഇന്ന് അങ്ങനെയൊരു കാര്യമില്ല എന്ന് താരം പറയുന്നു.

ഗ്യാംഗ് സിനിമ വാണിയെ വച്ച് ചെയുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപ മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറേയും എന്നും ബാബുരാജ് കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2000ല്‍ റിലീസ് ചെയ്ത ഗ്യാംഗ് സംവിധാനം ചെയ്തത് ജെ. വില്യംസ് ആണ്. സ്റ്റെഫി, ജഗദിഷ്, സ്പടികം ജോര്‍ജ്, നെപോളിയന്‍, ബാബുരാജ്, സുവര്‍ണ മാത്യു, അബു സലിം, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അതേസമയം, നടന്‍ വിശാല്‍ നായകനാകുന്ന തമിഴ് സിനിമയിലാണ് ബാബുരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്.