തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെയാണ് മമ്മൂട്ടിയുടെ കരുതല്‍, അദ്ദേഹത്തെ കണ്ട് പഠിക്കണം: ബാബുരാജ്

സിനിമയില്‍ എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയില്‍ നിന്നു പഠിക്കണമെന്ന് ബാബുരാജ്. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് പോലെ അദ്ദേഹം കൂടെയുള്ള ആര്‍ട്ടിസ്റ്റുകളെ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് ബാബുരാജ് പറയുന്നത്.

”മമ്മൂക്കയെ തന്നെയാണ് റോള്‍ മോഡലാണ് കാണുന്നത്. പ്രായമൊക്കെ വിടൂ, അദ്ദേഹത്തിന് സിനിമയോടുള്ള ആ ത്വര, ഈ സമയത്തും അദ്ദേഹം കൃത്യമായി ശരീരം നോക്കും, എക്‌സര്‍സൈസ് ചെയ്യും, ഭക്ഷണം നോക്കും. എല്ലാ സിനിമയേയും ആദ്യമായി സിനിമയില്‍ കയറുന്ന ആളെ പോലെയാണ് നോക്കി കാണുന്നത്.”

”അദ്ദേഹം എല്ലാവരെയും പരമാവധി സപ്പോര്‍ട്ട് ചെയ്യും. സ്വന്തം ചിറകിലാവുന്നതു വരെ ഒരു തള്ളക്കോഴി മക്കളെ കൊണ്ടു നടക്കുന്നതുപോലെ, ആ ആര്‍ട്ടിസ്റ്റ് ഒരു നിലയ്ക്കാകുന്നതു വരെ. അങ്ങനെ കൊണ്ടു നടന്നൊരാളാണ് ഞാന്‍. എനിക്ക് അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടും സ്‌നേഹവുമുണ്ട്.”

”അദ്ദേഹത്തെ കണ്ട് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സിനിമയില്‍ ജാഡ വേണം, അഹങ്കാരം വേണം, സിനിമയില്‍ ഷോ വേണം, ഇതെല്ലാം കണ്ടുപഠിക്കണമെങ്കില്‍ മമ്മൂക്കയെ കണ്ട് പഠിക്കണം. അതുപോലെ തന്നെ സിനിമയില്‍ സ്‌നേഹം വേണം, പരസ്പരമുള്ള കരുതല്‍ വേണം.”

”ഇതൊക്കെ മമ്മൂക്കയില്‍ നിന്നും കണ്ടുപഠിക്കണം. എവിടം വരെ എത്തണം, എന്താവരുത് എന്നൊക്കെ മമ്മൂക്കയില്‍ നിന്നു പഠിക്കണം” എന്നാണ് ബാബുരാജ് കൗമുദി മൂവാസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.