ലാലേട്ടന്‍ നന്നായി ഇടി കൊള്ളും, വൈകിട്ട് ചൂടുവെള്ളത്തിന്റെ കീഴില്‍ നിന്നാലാണ് ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുക: ബാബുരാജ്

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ബാബുരാജ്. ഫൈറ്റ് സീനുകളില്‍ അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബാബുരാജ് ഇപ്പോള്‍. ഒരുപാട് ഇടി കൊണ്ട് പതം വന്ന ശരീരമാണ്. വൈകിട്ട് വന്നു ചൂടു വെള്ളത്തില്‍ നിന്നാല്‍ മാത്രമേ പിന്നീട് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുമായിരുന്നുള്ളു എന്നാണ് നടന്‍ പറയുന്നത്.

സ്റ്റണ്ട് ഡയറക്ടര്‍ ഇല്ലാതെ നമ്മള്‍ ചെയ്യുമ്പോള്‍ അത് കുറച്ചു റിയലിസ്റ്റിക് ആകും. ‘ജോജി’യിലെ ക്ലൈമാക്‌സ് സീനിലും മാസ്റ്റര്‍ ഒന്നുമില്ലാതെ താന്‍ തന്നെ ചെയ്തതാണ്. കുറെ നാള്‍ ഇടികൊണ്ട് പതം വന്ന ശരീരമാണല്ലോ. അത് ഇപ്പോള്‍ ഗുണം ചെയ്യുന്നു. പണ്ടൊക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്.

ചില മാസ്റ്റര്‍മാര്‍ വന്നിട്ട് റിയലിസ്റ്റിക് ആയി ചെയ്യണം എന്ന് പറയും. അപ്പൊ ആ പഞ്ച് ഒക്കെ നമ്മുടെ ദേഹത്ത് കിട്ടും. പാഡ് ഒക്കെ വച്ചാലും നമുക്ക് കിട്ടുന്നത് വേദനിക്കും. പണ്ട് ഫിലിമില്‍ ഷൂട്ട് ചെയ്യുന്നതു കൊണ്ട് റീടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു നിന്നു കൊടുക്കുക ഇടി കൊള്ളുക വീഴുക അത്രേ ഉള്ളൂ.

താനും ഭീമന്‍ രഘു ചേട്ടനും വില്ലന്മാരായി തുടരെ അഭിനയിച്ചു കൊണ്ടിരുന്ന കാലമുണ്ട്. ഷാജി കൈലാസിന്റെയോ ജോഷി സാറിന്റെയോ പടമൊക്കെ വരുമ്പോള്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഇടി കൊള്ളുവായിരിക്കും. വൈകിട്ട് വന്നു ചൂടുവെള്ളത്തില്‍ കീഴില്‍ ഒന്ന് നിന്നാലാണ് ഒന്ന് നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുക.

ഇപ്പോള്‍ കാലവും ടെക്നോളജിയും മാറി, ടേക്ക് എത്ര പോകുന്നതിനും പ്രശ്‌നമില്ല. നന്നായിട്ട് കൊണ്ടാല്‍ നന്നായി കൊടുക്കാനും പറ്റും. ലാലേട്ടന്റെ പടത്തിന്റെ മെച്ചം അതാണ്. ലാലേട്ടന്‍ നന്നായി ഇടി കൊള്ളും, അതുകൊണ്ടു കൊടുക്കുമ്പോള്‍ ഓരോ ഇടിക്കും അതിന്റേതായ വെയ്റ്റ് ഉണ്ടാകും എന്നാണ് ബാബുരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത്.